സിന്ധുമോൾ. ആർ
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരം ശക്തമായി തുടരുന്ന സാഹര്യത്തില്‍ സമരക്കാരെ അനുനയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. പുതിയ ഒരു സമിതി രൂപീകരിക്കാമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി ബുധനാഴ്ച നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. കര്‍ഷക നിയമത്തില്‍ താങ്ങുവില നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ പരിഷ്കരിച്ച കര്‍ഷക നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷം വരെ നീട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ നിലപാടെടുത്തെങ്കിലും ഈ നിര്‍ദേശം കര്‍ഷക സംഘടന നേതാക്കള്‍ തള്ളി.