വി.എം.സുരേഷ് കുമാർ
ഒഞ്ചിയം : ആർ.എം.പി.ഐ. പ്രവർത്തകൻ അമിത് ചന്ദ്രനെ വധിക്കാൻ ശ്രമിച്ച സംഭവം പ്രത്യേക പോലീസ് സംഘം ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ആക്‌ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചോമ്പാൽ പോലീസ് നടത്തുന്ന അന്വേഷണം കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.സി. പി.എമ്മിന്റെ ക്രിമിനൽ സംസ്കാരത്തെ സഹായിക്കാനാണ് ചോമ്പാൽ എസ്.ഐ. യെ മാറ്റിയതെന്നും യോഗം ആരോപിച്ചു.
നവംബർ 21- ന് രാത്രി പത്തരയ്ക്ക് അമിത് ഓടിച്ചിരുന്ന ബൈക്ക് കാറുപയോഗിച്ച് ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയെന്നാണ് പരാതി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. ചെയർമാൻ ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ.വേണു, പി.ബാബുരാജ്, കെ.അൻവർ ഹാജി, പ്രദീപ് ചോമ്പാല, വി.കെ. അനിൽകുമാർ, വി.പി. പ്രകാശൻ, കെ. പി. രവീന്ദ്രൻ, കാസിം നെല്ലോളി, സി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.