സിന്ധുമോൾ. ആർ
ചെന്നൈ:ജയില്‍ മോചനത്തിന് പിന്നാലെ വി കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചെന്നൈ കോടനാട് കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ ഡി ചെന്നൈ ഓഫീസ് ശശികലയ്‌ക്ക് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയില്‍ ഹാജരാവണം എന്നാണ് ഇ ഡി നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടായിരം കോടിയുടെ വസ്‌തുക്കളിലാണ് വിശദീകരണം തേടിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ഇന്നലെയാണ് ശശികല ജയില്‍ മോചിതയായത്. ബംഗളൂരു ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ് ഇപ്പോള്‍ ശശികല. ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ശശികലയ്‌ക്ക് നാട്ടിലേക്ക് മടങ്ങാം. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്‌ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി.
ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്ബടിയോടെയുളള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയുടെ വരവോടെ അണ്ണാ ഡി എം കെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്‌തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വിവരം.