KeralaLatestThiruvananthapuram

‘കവചകുണ്ഡലങ്ങളഴിച്ചുവച്ചു’ കര്‍ണന്‍ മടങ്ങി

“Manju”

കവചകുണ്ഡലങ്ങളഴിച്ചുവച്ചു കര്‍ണന്‍ മടങ്ങി; മത്സരയുദ്ധങ്ങളില്ലാത്ത സൂര്യലോകത്തേക്ക്. ‘നിലവെ’ന്തെന്നു മലയാളക്കരയിലെ ആനപ്രേമികളെ പഠിപ്പിച്ചവനായിരുന്നു അവന്‍; ആനത്തമ്പുരാന്‍ മംഗലംകുന്ന് കര്‍ണന്‍. നടയുറപ്പിച്ച് അമരം പിന്നിലേക്കൂന്നി ആഞ്ഞൊന്നു ശ്വാസമെടുത്ത് അവന്‍ തലയുയര്‍ത്തിയാല്‍ അതിനു മുകളില്‍ പിന്നെ കത്തിയെരിയുന്ന സൂര്യന്‍ മാത്രം, അതായിരുന്നു മംഗലംകുന്ന് കര്‍ണനെന്ന ആനച്ചന്തം.
തിടമ്പെടുത്താല്‍ ആനക്കേരളത്തിലെ ഗജരാജപ്രജാപതികളും ഏകഛത്രാധിപതികളും കര്‍ണന്റെ വലത്തേക്കൂട്ടു മാത്രം. കണക്കെടുത്താല്‍ ഉയരക്കേമനൊന്നുമല്ല കര്‍ണന്‍. ആനക്കണക്കില്‍ പറഞ്ഞാല്‍ പത്തടിയിലേക്ക് ഇനിയും ചില ഇഞ്ചുകള്‍ വേണം. ആ ഉയരത്തില്‍ നിന്നു മൂന്നടിയോടടുത്തു ‘നിലവ്’ കൂടിയാവുമ്പോള്‍ കര്‍ണന്റെ തലപ്പൊക്കം 12 അടിക്ക് മുകളില്‍ (പാപ്പാനോ തിടമ്പേന്തിയയാളോ ഇരിക്കുന്ന ആനക്കഴുത്താണ് ഇരിക്കസ്ഥാനം.
അവിടെ നിന്നു പൊങ്ങി നില്‍ക്കുന്ന മസ്തകത്തിന്റെ ഉയരമാണ് നിലവ്. അവിടെയാണ് തിടമ്പിന്റെ സ്ഥാനം). 315 സെന്റീമീറ്ററിലധികം ഉയരമുള്ളവരെ കൂട്ടാനകളാക്കുന്ന ‘കര്‍ണനിസം’ ആയിരുന്നു അത്. തൃശൂര്‍ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പിലെ കൃഷ്ണകുമാറാണ് ബിഹാര്‍, ഉത്തര്‍പ്രദേശ് മേഖലയില്‍ നിന്നു കര്‍ണനെ കേരളത്തിലേക്കെത്തിക്കുന്നത്.


അതെ, ശരിയായ അംഗരാജ്യത്തുനിന്നു തന്നെ. സൂതപുത്രനെന്ന് അപഹസിക്കപ്പെട്ട സൂര്യപുത്രനെപ്പോലെ പരിഹാസമേറെ കേട്ടിട്ടുണ്ട് ഈ അംഗരാജാവും. അല്‍പം കീഴ്‌ക്കൊമ്പനാണ്, വായുകുംഭം തീരെ പോരാ, തുമ്പിക്കൈ നീളം കുറവ്, പെട്ടെന്നു കണ്ടാല്‍ പിടിയാനയ്ക്ക് കൊമ്പു വന്ന പോലെ… ഇങ്ങനെ വായ്ത്താരിയടിച്ചു നടന്നവരെ നിലവെന്ന ബ്രഹ്മാസ്ത്രത്താല്‍ സൂര്യപുത്രന്‍ നിസ്‌തേജനാക്കുന്ന കാഴ്ചയാണ് പിന്നെ ആനക്കേരളം കണ്ടത്.
എഴുത്തച്ഛന്‍ ഗ്രൂപ്പില്‍ നിന്നു മനിശ്ശേരിയിലെ ഹരിയുടെ കൈവശമെത്തിയതോടെ കര്‍ണന്റെ ജാതകവും തെളിഞ്ഞു. സാക്ഷാല്‍ സൂര്യപുത്രന് പരശുരാമന്‍ എന്നപോലെ പാറശ്ശേരി ചാമിയെന്ന ഒന്നാംനിര പാപ്പാന്‍ കര്‍ണന്റെ സഹചാരിയായി. തന്റെ അസാധാരണമായ ഉടല്‍നീളം മുതലെടുത്ത് നിലവ് കൂട്ടാനുള്ള ശിക്ഷണം ചാമിയില്‍ നിന്നാണു കര്‍ണന്‍ നേടിയത്.
ഇതിനിടെ മനിശ്ശേരി ഹരിയില്‍ നിന്നു കര്‍ണന്‍ മംഗലാംകുന്നിലേക്ക് എത്തിയിരുന്നു. പിന്നെയെല്ലാം തലയെടുപ്പുള്ള ചരിത്രം. തലപ്പൊക്ക മത്സരമേളകളുടെ ഇത്തിത്താനത്തും ചക്കുമരശ്ശേരിയിലും ചെറായിയിലും കര്‍ണചരിതമാനസം കളിയാട്ടമായിരുന്നു. തന്നെക്കാള്‍ അരയടിയിലധികം പൊക്കമുള്ളവരെ കൂട്ടാനകളാക്കി കേരളമാകെ കര്‍ണന്‍ നിറഞ്ഞാടി.
പക്ഷേ, പൂരപ്പറമ്പില്‍ മാത്രമായിരുന്നു കര്‍ണന്റെ ഈ പരകായപ്രവേശം. പ്രശസ്തിയുടെ ഉയരക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ആയുധമില്ലാത്തവനെ ആക്രമിക്കരുതെന്ന ആപ്തവാക്യത്തില്‍ നിന്നു കര്‍ണന്‍ മാറിയില്ല. മരിക്കുവോളം ഒരു പ്രാണനും ഹാനിവരുത്താന്‍ കര്‍ണന്‍ ഒരുങ്ങിയില്ല. ആ വലിയ ദേഹത്തില്‍ ദേവാംശമേയുള്ളൂ, ആസുരഭാവം മദപ്പാടില്‍ പോലും തൊട്ടുതീണ്ടിയിരുന്നില്ല.
ഉടമയുടെയും പാപ്പാന്റെയും ആ!!ജ്ഞകള്‍ എന്നും അവന്‍ കൊച്ചുകുട്ടിയെപ്പോലെ അനുസരിച്ചു. ഉറങ്ങാനും ഉണ്ണാനും അവരുടെ അനുവാദം വാങ്ങി, തലയാട്ടി പിന്നാലെ നടന്നു. ഒടുവില്‍, സൂര്യതേജസ്സില്‍ ലയനം.

Related Articles

Back to top button