InternationalLatest

പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ

“Manju”

ലണ്ടന്‍: പനിക്കും മറ്റും നല്‍കുന്ന മരുന്നായ പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ യുകെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കടകളില്‍ കുറിപ്പില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് നല്‍കുന്നത് നിയന്ത്രിക്കാനാണ് പദ്ധതി. പാരസെറ്റമോള്‍ കഴിച്ച്‌ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നീക്കം.
ആത്മഹത്യ തടയാനുളള ദേശീയ നയത്തിന്റെ ഭാഗമായാണ് നടപടിക്ക് നീക്കം. രണ്ടര വര്‍ഷത്തിനകം ആത്മഹത്യാനിരക്ക് കുറക്കാനാണ് യുകെ ലക്ഷ്യമിടുന്നത്. ആത്മഹത്യ ചെയ്യാന്‍ പൊതുവായി പാരസെറ്റമോള്‍ ആണ് ഉപയോഗിക്കുന്നത് എന്നാണ് ക്രേംബ്രിഡ്ജ് സര്‍വകലാശാല പ്രസിന്റെ 2018ലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാരസെറ്റമോള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കരളിന് ഉണ്ടാവുന്ന വീക്കമാണ് മരണത്തിന് പ്രധാനമായി കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ പാരസെറ്റമോള്‍ അടങ്ങിയ, പരമാവധി രണ്ടു പാക്കറ്റ് (500 എംജിയുള്ള 16 ഗുളികകള്‍) മരുന്ന് വാങ്ങാനാണ് അനുമതിയുള്ളത്. കടകളില്‍ നിന്ന് ജനങ്ങള്‍ പാരസെറ്റമോള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് പുതിയ നയത്തില്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച്‌ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ മെഡിസിന്‍ ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജന്‍സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും ശരാശരി 5000 പേര്‍ യുകെയില്‍ ആത്മഹത്യ ചെയ്യുന്നതായാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്ക് വ്യക്തമാക്കുന്നത്.

Related Articles

Back to top button