സിന്ധുമോൾ. ആർ
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മ കൊച്ചിയില്‍ നിര്‍മ്മിച്ച പുതിയ ആസ്ഥാനമന്ദിരത്തിനായി ചിലവിടുന്നത് 10 കോടിയിലേറെ രൂപ. അമ്മ സംഘടന രൂപീകരണത്തിന്റെ 25-ാം വര്‍ഷത്തിലാണ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്‌ന സാക്ഷാത്‌കാരം സംഘടന യാഥാര്‍ത്യമാക്കുന്നത്. അമ്മയുടെ യോഗങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും പുറമേ വലിയ ഇന്‍ഡോര്‍ ഹാള്‍ സാംസ്‌കാരിക പരിപാടികള്‍ക്ക് ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. മന്ദിരത്തിന്റെ ഉദ്‌ഘാടനം മലയാളത്തിന്റെ പ്രീയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നാളെ രാവിലെ നിര്‍വഹിക്കും.
ആധുനിക സാങ്കേതിക വിദ്യകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. കലൂര്‍ ദേശാഭിമാനി റോഡില്‍ 5 നില മന്ദിരം വിലക്കു വാങ്ങി നവീകരിച്ചാണ് അമ്മയുടെ ആസ്ഥാന മന്ദിരമായി മാറ്റിയത്. ” ഇന്നലെ രാത്രി വൈകി ഓഫിസിലെ ചില ലൈറ്റുകള്‍ ഞാനാണ് ഓഫ് ചെയ്‌തത്. ഇരിങ്ങാലക്കുടയിലെ എന്റെ വിട്ടിലിരുന്ന്. ഫോണ്‍ ഉപയോഗിച്ച് ഓഫീസിലെ എസിയും ലൈറ്റുകളുമൊക്കെ പ്രവര്‍ത്തിപ്പിക്കാം. ഓഫീസിലെ ദൃശ്യങ്ങളും ഫോണില്‍ ലഭിക്കും. സുരക്ഷാ സംവിധാനങ്ങളും ആധുനികമാണ്”. ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
സിനിമാ താരങ്ങള്‍ക്ക് എഴുത്തുകാരെയോ സംവിധായകരെയോ കാണാന്‍ പ്രത്യേക ചേബറുകളുണ്ട്. പതിവു രീതിയില്‍ കോഫി ഷോപ്പിലോ താരങ്ങളുടെ വീട്ടിലോ പോകേണ്ടതില്ല. ശല്യമില്ലാതെ കഥ കേള്‍ക്കാന്‍ 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രസിഡന്റിനും എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കും വേണ്ടി ഒരു നില മാറ്റിവെച്ചിട്ടുണ്ട്. പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗമാണ്. വലിയ എല്‍ഇഡി വോള്‍ സംവിധാനങ്ങളുണ്ട്. നാടക,കലാ, ശില്‍പശാലകള്‍ പോലുള്ള സാംസ്‌കാരിക പരിപാടികള്‍ക്കും സൗകര്യമൊരുക്കും. കഫെറ്റീരിയയുണ്ട്.