ഇനി ചർച്ച ഇല്ല; നിയമങ്ങൾ പിൻവലിക്കാൻ ഒക്ടോബർ രണ്ടു വരെ സമയം അനുവദിച്ചു.
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ വീണ്ടും രംഗത്ത്. നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് ഒക്ടോബർ 2 വരെ സമയം നൽകാമെന്ന് ബികെയു നേതാവ് രാകേഷ് ടികായത് പറഞ്ഞു. വിവിധയിടങ്ങളിൽ വഴി തടയൽ സമരം പുരോഗമിക്കുന്നതിനിടെയായിരുന്നു ടികായത്തിന്റെ പ്രതികരണം.
കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ ആഹ്വാനം ചെയ്ത ‘ചക്കാ ജാം’ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ചക്കാ ജാമിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് അതിർത്തിയിൽ വൻ സുരക്ഷയാണ് ഒരുക്കിയത്. ഗാസിപൂർ അതിർത്തിയിൽ കേന്ദ്ര സേനയേയും ദ്രുത കർമ്മ സേനയേയും ഉൾപ്പെടെ വിന്യസിച്ചിരുന്നു. ഇതിന് പുറമെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. 50,000 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡൽഹി-എൻസിആർ മേഖലയിൽ മാത്രം വിന്യസിച്ചത്.