ബംഗളൂരു: രാജ്യത്തെ ആരോഗ്യരംഗത്തെ പ്രതിഭാശാലികളായി പെൺകുട്ടികൾ മാറുന്നുവെന്നും ഭാവിഭാരതം അവരുടെ കയ്യിൽ ഭദ്രമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർ്ത്ഥികളെ രാഷ്ട്രപതി പ്രത്യേകം സ്വർണ്ണമെഡലുകൾ നൽകി ആദരിച്ചു. ആകെ 111 സ്വർണ്ണമെഡൽ ജേതാക്കളിൽ 87 പേരും പെൺകുട്ടികളാണെന്നതിന്റെ സന്തോഷം രാഷ്ട്രപതി തന്റെ പ്രസംഗത്തിലൂടെ പങ്കുവെച്ചു.
രാജ്യത്തെ കൊറോണ മഹാമാരിക്കെതിരെ ജീവൻ പണയപ്പെടുത്തി പോരാടുന്ന ആരോഗ്യരംഗത്തെ എല്ലാ ജീവനക്കാരോടും നന്ദി പറഞ്ഞ രാഷ്ട്രപതി അവരിൽ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും വ്യക്തമാക്കി. ഏതു തരം പ്രതിസന്ധിയെ തരണം ചെയ്യാനും കൊറോണ മഹാമാരി നമ്മളെ സജ്ജരാക്കിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.