പനാജി: ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വീസ് മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തുടങ്ങുക. വീഡിയോ കോണ്‍ഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് സേവനം നടത്താൻ പോകുന്ന 19-ാമത് വന്ദേഭാരത് ട്രെയിനാകുമിത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ നിന്ന് ഗോവയിലെ മഡ്ഗാവ് സ്‌റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ഈ വന്ദേഭാരത് ട്രെയിൻ മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതാണ്. മുംബൈ – ഗോവ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമ്ബോള്‍ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്കും ഇത് വലിയ മുതല്‍ക്കൂട്ടാകും. വന്ദേഭാരത് ട്രെയിൻ സര്‍വീസ് തുടങ്ങുന്നതോടെ യാത്രാസമയം ഒരു മണിക്കൂര്‍ ലാഭിച്ച് ഏഴര മണിക്കൂറായി കുറയും.
രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസ് 2019 ഫെബ്രുവരി 15-നായിരുന്നു ആരംഭിച്ചത്. ന്യൂഡല്‍ഹി കാണ്‍പൂര്‍ – അലഹബാദ് – വാരാണസി റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. പരമാവധി 160 കിലോ മീറ്റര്‍ വേഗതയില്‍ ഓടാൻ കഴിയുന്ന രീതിയിലാണ് ഓരോ വന്ദേഭാരത് ട്രെയിനുകളുടെയും നിര്‍മാണം. 2022-23ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപന വേളയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമൻ ഇത് സംബന്ധിച്ച നിര്‍ണായ പ്രഖ്യാപനം നടത്തിയിരുന്നു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 400 പുതുതലമുറ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.