ആർസിസിയിൽ കടുത്ത മരുന്ന് ക്ഷാമം : കുഞ്ഞുങ്ങളുടെ കീമോയും മുടങ്ങുന്നു
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ മരുന്ന് ക്ഷാമം. നിരവധി രോഗികൾ ചികിത്സ ലഭിക്കാതെ അലയുന്നു. ആശുപത്രിക്ക് മരുന്ന് വാങ്ങി നൽകേണ്ടത് മെഡിൽ സർവ്വീസസ് കോർപ്പറേഷന്റെ ഉത്തരവാദിത്വമാണെന്ന് ആർസിസി അധികൃതർ പറയുന്നു. ഗുരുതര ഘട്ടങ്ങളിൽ പരസ്പരം പഴിചാരി ഒഴിയാൻ അധികൃതർ ശ്രമിക്കുമ്പോൾ നിരവധി പേരാണ് ചികിത്സ ലഭിക്കാതെ മടങ്ങുന്നത്. എന്നാൽ ഇതുവരെ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല.
അതേസമയം അടിയന്തിര സാഹചര്യത്തിൽ ആർസിസിക്ക് തദ്ദേശീയമായി മരുന്ന് വാങ്ങാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി. ആർസിസിയുടെ നിസഹകരണം കാരണമാണ് മരുന്ന് വാങ്ങുന്നതിൽ കാലതാമസം ഉണ്ടാകുന്നതെന്നാണ് കോർപ്പററേഷന്റെ ന്യായം.
മരുന്നിന് ക്ഷാമം അനുഭവപ്പെടാൻ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും അധികൃതർ തമ്മിലുള്ള തർക്കം തുടരുകയാണ്. മരുന്ന് ലഭിക്കാതെ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ആളുകളാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും പണം നൽകി മരുന്ന് വാങ്ങാനും ആളുകൾ നിർബന്ധിതരാകുന്നു.