നമ്മുടെ ശക്തി …ദാമോദരേട്ടന്‍ ദീപ്തമായ എഴുപത്തിയഞ്ചിന്റെ നിറവില്‍
കാലം തൊള്ളായിരത്തി എണ്‍പത്തിനാല്. അത് ഒരു ശനിയാഴ്ചയായിരുന്നു. കൂത്തുപറമ്പില്‍ നിന്നും കര്‍ണ്ണാടകത്തിലേക്കുള്ള യാത്രയിലാണ് ആ ചെറുപ്പക്കാരന്‍. റോഡ് വക്കില്‍ കാര്‍ നിര്‍ത്തി ഒന്നു നടുനിവര്‍ത്തി ശുദ്ധവായു ശ്വസിച്ചാകാം തുടര്‍ന്നുള്ള യാത്രയെന്ന് മനസ്സില്‍ കരുതി. പാതയോരത്തെ കൃഷിത്തോട്ടങ്ങളും കടകളും കമ്പോളങ്ങളുമൊക്കെ ഇപ്പോഴും കണ്‍മുന്നില്‍ ഓടി മറയുന്നതുപോലെ., അല്ലെങ്കിലും യാത്രയ്ക്കിടയില്‍ പുറത്തിറങ്ങുമ്പോള്‍ ആ ഹാങ്ങ് ഓവര്‍ കുറച്ചുനേരം നില്‍ക്കും. പെട്ടെന്ന് പിന്നില്‍ വന്നെന്തോ ഇടിച്ച് തെറിപ്പിച്ചതുപോലെ… അതെ അത് സംഭവിച്ചിരിക്കുന്നു. കണ്ണുകള്‍ മെല്ലെയടയുമ്പോള്‍ ആരോ വന്ന് താങ്ങിയിരിക്കുന്നു. ആ കരങ്ങള്‍ തന്നെ പൊക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റുന്നതുപോലെ…. കണ്ണിമകള്‍ മറയവേ കാഴ്ച മങ്ങുന്നു… അദൃശ്യമായ ഒരുതാങ്ങ് തന്നെ തേടിയെത്തിരിക്കുന്നു…
അയാള്‍ കണ്ണുതുറന്നപ്പോള്‍ ഹോസ്പിറ്റലിന്റെ അരണ്ട വെളിച്ചം.. “താങ്കള്‍ക്ക് ഒരു കുഴപ്പവുമില്ല” ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ അയാള്‍ തെല്ല് ഞെട്ടലോടെ ചിന്തിച്ചു.
“ആരാണ് തന്നെ ഇവിടെ എത്തിച്ചത് ?”
” കൊണ്ടുവന്നയാള്‍ ഒരു വഴിപോക്കനാണെന്നാണ് പറഞ്ഞത്. എന്തായാലും അയാള്‍ കണ്ടത് നന്നായി”
“സാധാരണ വണ്ടിയിടിച്ചിട്ടാല്‍ റോഡില്‍ കിടക്കും.. എന്തായാലും നിങ്ങളെ അയാള്‍ ഇവിടെ എത്തിച്ചു.” അതും പറഞ്ഞ് നഴ്സ് അത്യാഹിതവിഭാഗത്തിനു പുറത്തേക്കിറങ്ങി.
ആരാണ് തന്നെ താങ്ങിയത്…?
തന്നെ എപ്പോഴും കാക്കുന്ന ആ ശക്തി.. എന്നോടൊപ്പമതുണ്ട്… രക്ഷിക്കാനാണ്..,
അതെ ആ ശക്തിയെ കണ്ടെത്തണം..
ആ ഉറപ്പില്‍ അയാള്‍ ആശുപത്രിയുടെ പടിയിറങ്ങി.
അതെ… ഇന്ന് ആ ശക്തിയെ അന്വേഷിച്ച് കണ്ടെത്തിയ എല്ലാവരും സ്നേഹത്തോടെ ശക്തിദാമോദരന്‍ എന്നു വിളിക്കുന്ന പി. ദാമോദരന്റെ എഴുപത്തഞ്ചാം പിറന്നാളാണ്.
കൊയിലാണ്ടിയിലെ പടിഞ്ഞാറിടത്ത് കുടുംബത്തിന് സ്വന്തമായി മൂന്ന് കുടുംബക്ഷേത്രങ്ങളുണ്ട്. അഞ്ഞൂറോളം കുടുംബാംഗങ്ങളുള്ള ആ പുരാതന കുടുംബത്തിലെ ഇളമുറക്കാരനാണ് ദാമോദരന്‍. അച്ഛന്‍ കര്‍ഷകനായ ഗോപാലന്‍ നായര്‍,
അമ്മ കുഞ്ഞമ്മയമ്മ.
1946 ഓഗസ്റ്റ് മാസത്തിലാണ് ജനനം. കര്‍ക്കിടകത്തിലെ ഉത്രം നക്ഷത്രം.
ചെറുപ്പത്തില്‍ തന്നെ ആളുകളോടുള്ള ബഹുമാന–സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റം ദാമോദരനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. അമ്മാവന്റെ ടയര്‍ കമ്പനിയിലെ നിത്യസന്ദര്‍ശകനായിരുന്ന അയാള്‍ക്കു് സ്വന്തമായി ടയര്‍ ബിസിനസ് ചെയ്യുന്നതിന് താല്പര്യമുണ്ടാകുകയും., വളരെ കാലമെടുത്ത് അമ്മാവന്റെ അനുഗ്രഹം വാങ്ങി സ്വന്തം ബിസിനസ് കൂത്തുപറമ്പില്‍ ആരംഭിക്കുകയും ചെയ്തു. ഏതോ ഒരദൃശ്യശക്തിതന്നെ പിന്‍തുടരുകയും നയിക്കുകയും ചെയ്യുന്നുവെന്ന വിശ്വാസം ദാമോദരന് കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നതിനാല്‍ സ്വന്തം സംരഭത്തിന് അദ്ദേഹം ‘ശക്തി ടയേഴ്സ് ‘ എന്ന് പേര് നല്‍കിi . 1971 കാലഘട്ടം ആയിരുന്നു അത്. പിന്നീട് ആ സ്ഥാപനം നിരവധി കുടുംബങ്ങളുടെ അത്താണിയായി മാറി.
1975 ഫെബ്രുവരി 9 ന് കൂത്തുപറമ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടേയും കമലാക്ഷിയമ്മയുടേയും മകള്‍ തങ്കമണിയെ ജീവത്തിലേക്ക് കൂടെ കൂട്ടി. അവര്‍ക്ക് സജിത്ത്, സജ്ന, ദീപ്തി, ഷിജി എന്നിങ്ങനെ നാല് മക്കള്‍ പിറന്നെങ്കിലും ഏകമകന്‍ കുട്ടിക്കാലത്തുണ്ടായ പനിയെത്തുടര്‍ന്ന് അവരെ വിട്ടുപോയി. തന്റെ കരുതലായി ഒപ്പമുള്ള ശക്തിയില്‍ അചഞ്ചലമായി വിശ്വസിക്കുന്ന ദാമോദരന്‍ ആ ശക്തിയെത്തേടി യാത്ര തുടര്‍ന്നു. ക്ഷേത്രങ്ങളില്‍ കാണാനായില്ലെന്ന് കണ്ട് പിന്നെ അയാള്‍ പള്ളികളും മോസ്കുകളും അലഞ്ഞു. .. ഒടുവില്‍ അയാള്‍ കണ്ണൂരുള്ള സുഹൃത്ത് ഉണ്ണി ഗോപലകൃഷ്ണന്‍ മുഖേന ശാന്തിഗിരി ആശ്രമത്തെക്കുറിച്ചറിഞ്ഞ് കുടുംബസമേതം 1988 ല്‍ പോത്തന്‍കോട് എത്തി നവജ്യോതി ശ്രീകരുണാകരഗുരുവിനെ കണ്ടു.
താന്‍ അന്വേഷിച്ച മുഖം ഇവിടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു…
ഇനി ഈ കരങ്ങളില്‍ ആത്മസമര്‍പ്പണം എന്ന് അയാള്‍ നിശ്ചയിച്ചു.
രണ്ടാമത്തെ മകളായ ദീപ്തിയെ ആശ്രമജീവിതത്തിന് സമര്‍പ്പിച്ച് ആ സ്നേഹം അയാള്‍ ഊട്ടിയുറപ്പിച്ചു. ജനനി ദിവ്യജ്ഞാന തപസ്വിനി. ഗുരുവിനേയും ഗുരുവിന്റെ ശിഷ്യപൂജിതയേയും സ്വന്തം ഭവനത്തില്‍ ക്ഷണിച്ച് ആതിഥ്യമരുളുവാന്‍ പലതവണ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരിലൊരാളാണ് ദാമോദരേട്ടന്‍. മൂത്തമകളായ സജ്നയെ കോട്ടയം സ്വദേശി ഡോ. എം. അനുകേഷും, ഏറ്റവും ഇളയമകള്‍ ഡോ.ഷിജിയെ തിരുവനന്തപുരം സ്വദേശി അഡ്വ.യു. വിനീത് കൃഷ്ണയും ഗുരുവിന്റെ ഇച്ഛയില്‍ വിവാഹം കഴിച്ചു. തിരക്കുകള്‍ക്കിടയില്‍ പേരക്കുട്ടികളായ ശാന്തിചിത്തനും, ഗുരുപ്രണവും മുത്തച്ഛനെ കുട്ടിത്തത്തിലേക്കു് വീണ്ടും ആനയിക്കും. ഗുരുപരമ്പരയിലെ കരുത്തുറ്റ കണ്ണിയായും ആശ്രമത്തിന്റെ ഉപദേശക സമിതി ചുമതലയിലും അദ്ദേഹം നിസ്തുല്യമായ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിന്റെ ശക്തിസ്രോതസ്സായി നില്‍ക്കുന്ന പ്രിയപ്പെട്ട ദാമോദരേട്ടന് ഇന്ന് എഴുപത്തഞ്ച് തികയുന്നു. ഇനിയും ഒരുപാട് കാലം നമ്മുടെ കൂടെ നിന്ന് അദ്ദേഹം സ്വന്തമാക്കിയ ആ മഹാശക്തിയുടെ നന്മയും മധുരവും നമുക്ക് പകരട്ടെ.. ആശംസകള്‍.