IndiaLatest

ഗവര്‍ണര്‍ക്ക് വിമാനം നിഷേധിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

“Manju”

മുംബൈ: ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുമായുള്ള പോര് കടുപ്പിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാഴാഴ്ച ജന്മനാടായ ഉത്തരഖണ്ഡിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിമാനം വിട്ടുനല്‍കിയില്ല. ആവശ്യമായ അനുമതി സര്‍ക്കാറില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ഉടനെ ബന്ധപ്പെട്ടവരെ ഗവര്‍ണര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് അദ്ദേഹം യാത്രാ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഡെറാഡൂണിന് പോയെന്ന് ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് അറിയിച്ചു. മസൂറിയിലെ ഐ.എ.എസ് അക്കാദമിയില്‍ നാളെ നടക്കുന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കാനാണ് കോശിയാരി ഉത്തരഖണ്ഡിലേക്ക് പോകാനൊരുങ്ങിയത്. അവിടുത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു കോശിയാരി. ആദ്യം ഡെറാഡൂണിലും പിന്നീട് മസൂറിയിലും പോകാനായിരുന്നു പദ്ധതി. യാത്രാ വിവരം ഫെബ്രുവരി രണ്ടിന് തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിരുന്നെന്നും ഇന്ന് രാവിലെ പത്തിന് ഡെറാഡൂണിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് അനുമതി നിഷേധിച്ചതായി അറിയുന്നതെന്നും ഗവര്‍ണുടെ ഓഫിസ് അറിയിച്ചു.
സര്‍ക്കാര്‍ വിമാനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ളതല്ലെന്നും ഔദ്യോഗിക ആവശ്യത്തിനുള്ളതാണെന്നുമാണ് ശിവസേന നേതാവ് വിനായക് റാവുത്ത് ഈ സംഭവത്തിനോട്  പ്രതികരിച്ചത്. അനുമതിയില്ലെന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരത്തെ ഗവര്‍ണറെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ക്വോട്ടയില്‍ 17 പേരെ നിയമസഭ കൗണ്‍സില്‍ അംഗങ്ങളായി (എം.എല്‍.സി) നിയമിക്കാനാവശ്യപ്പെട്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് കൂട്ടുകെട്ടിലെ മഹാ വികാസ് അഗാഡി സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്ന ഏക്നാഥ് ഖഡ്സെയും സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുണ്ട്. ഖഡ്സെ മന്ത്രിയാകാന്‍ കാത്തുനില്‍ക്കുതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പട്ടിക പരിഗണിക്കാതെ മാറ്റിവെച്ചത്.
മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുത്ത എതിരാളിയാണ് ഖഡ്സെ. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ മുതിര്‍ന്ന നേതാവായ ഖഡ്സയെ തഴഞ്ഞാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായത്. ഫഡ്നാവിസ് മന്ത്രിസഭയില്‍ ഖഡ്സെ റവന്യു മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതോടെയാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. ഖഡ്സയുടെ പേരുള്ളതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പട്ടിക പരിഗണിക്കാത്തതെന്നും ഫഡ്നാവിസിന്റെ ഇഷ്ടത്തിനൊത്താണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

Related Articles

Back to top button