KeralaLatest

സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്കുമായി കെഎസ്‌ആര്‍ടിസി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം :കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ പരിപാലനത്തിനായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി. ജീവനക്കാര്‍ക്ക് പരമാവധി മൂന്ന് മാസത്തിലൊരിക്കലെങ്കിലും ആരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഫ്ലാഗ്‌ഓഫ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

കെഎസ്‌ആടിസിയില്‍വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് സിഎംഡി ബിജു പ്രഭാകര്‍, ജീവനക്കാരുടെ ആരോഗ്യ പരിപാലനത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്.

ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്നതിലധികം സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ ക്ലിനിക്കില്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ എന്നിവരുണ്ടാകും. 30 ലധികം പരിശോധനകള്‍ക്കുള്ള സംവിധാനവുമുണ്ടാകും. പരിശോധനകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്യും.

പൂര്‍ണമായും പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ കെഎസ്‌ആര്‍ടിസി തന്നെയാണ് ബസിനെ രൂപമാറ്റം വരുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നിര്‍മിച്ചത്. സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിക്ക് കൂടുതല്‍ ഡിപ്പോകളും ജീവനക്കാരുമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക.

Related Articles

Back to top button