ഓച്ചിറ• യുവാവിനെ ആക്രമിച്ച കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ. തന്റെ ഭാര്യയോടൊപ്പം താമസിച്ചതിന് വിദേശത്തുള്ള ഭർത്താവ് യുവാവിനെതിരെ ഒരു ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്നാണു കേസ്. 4 തവണ വീട് ആക്രമിച്ച ശേഷമാണു കഴിഞ്ഞ ദിവസം ജോലിസ്ഥലത്തെത്തി യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചത്. ഇയാൾക്കൊപ്പം താമസിച്ചെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ ഭർത്താവും ബന്ധുവും പ്രതികളാണ്.സംഘത്തെ സഹായിച്ച രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തഴവ കടത്തൂർ ചെറുതിട്ട തെക്കതിൽ വിഷ്ണു(24),വടക്കൻ മൈനാഗപ്പള്ളി കുറൂങ്ങാട്ട് കിഴക്കതിൽ ഷാനു(23), തഴവ എസ്ആർപി മാർക്കറ്റ് അനിൽ ഭവനത്തിൽ ബാബുക്കുട്ടൻ എന്ന അനുരാജ്(23), വടക്കൻ മൈനാഗപ്പള്ളി സ്വദേശി അനന്തു(19), തഴവ ബിജു ഭവനത്തിൽ ഹരികൃഷ്ണൻ (23), എസ്ആർപി മാർക്കറ്റ് അനന്തു ഭവനിൽ അനന്തു(22),തഴവ ബി.കെ.ഭവനിൽ ഉണ്ണി എന്ന പ്രദീപ്(26), തഴവ വെള്ളാപ്പള്ളി കിഴക്കതിൽ കണ്ണൻ(27) എന്നിവരാണ് അറസ്റ്റിലായത്. തഴവ സ്വദേശി കണ്ണനാണ് ഒളിവിൽ കഴിയുന്നത്. കഴിഞ്ഞ 19നു തഴവ വെങ്ങാട്ടപ്പള്ളിൽ ജംക്‌ഷനു സമീപത്തു വച്ച് ആക്രമിക്കപ്പെട്ട തഴവ കുതിരപ്പന്തി കോളശേരിൽ രാജേഷ്(40)കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ക്വട്ടേഷൻ നൽകിയ പാവുമ്പ സ്വദേശിയാണു കണ്ണന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് ആദ്യം അൻപതിനായിരം രൂപ അയച്ചതെന്നു പൊലീസ് കണ്ടെത്തി. ബാക്കി തുക ഇയാളുടെ ബന്ധുവാണു ക്വട്ടേഷൻ സംഘത്തിനു നൽകിയതെന്നും വിവരം ലഭിച്ചു. പ്രതികൾ ഉപയോഗിച്ച വടിവാൾ, കമ്പി വടി, 3 ബൈക്കുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ.പ്രകാശ്, എസ്ഐമാരായ കെ.ജി.ശ്യാംകുമാർ,ഷിജു, റോബി, പത്മകുമാർ,മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.