വി. എം. സുരേഷ് കുമാർ
വടകര: രാഷ്ട്രീയ സംഘര്‍ഷ കേസില്‍ പ്രതിയായ സിപിഎം നിട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ ആക്രമണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ ആക്രമിക്കപ്പെട്ടത്.
പോലീസ് പിടികൂടിയ ബ്രാഞ്ച് സെക്രട്ടറിയെ വാഹനത്തില്‍ നിന്ന് ഇറക്കികൊണ്ടുപോവുകയും ചെയ്തു.
2016ല്‍ നടന്ന സിപിഎം-ബിജെപി സംഘര്‍ഷ കേസിലെ പ്രതിയായ ബ്രാഞ്ച് സെക്രട്ടറി അശോകനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് വീട്ടിലെത്തിയത്. പോലീസിന്റെ മുന്‍പില്‍ നിന്ന് തന്നെ രക്ഷപ്പെടാനുള്ള ശ്രമം അശോകന്‍ നടത്തി. പിടികൂടി പോലീസ് വാഹനത്തില്‍ കയറ്റിയതിന് പിന്നാലെയാണ് പ്രവര്‍ത്തകരെത്തി പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയത്. അക്രമത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്ഐ വിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പോലീസ് ജീപ്പും തകര്‍ന്നു. അശോകനടക്കമുള്ള കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്.