Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം ആവശ്യപ്പെട്ട് ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി. കേരള ഹൈക്കോടതി രജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിയ്ക്ക് കത്ത് നൽകി. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകൾ മൂലമാണ് സമയം തേടുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു. വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കും.
ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൊറോണ സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ വർഷം ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. 2021 ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കുമെന്ന് അന്ന് കോടതിയെ അറിയിച്ചതിന് തുടർന്ന് ആറ് മാസം കൂടി നീട്ടി നൽകിയിരുന്നു.
എന്നാൽ ഫെബ്രുവരിയോടെ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്നാണ് വീണ്ടും ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണകോടതിയേയും പിന്നീട് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. ഇത് വിചാരണ നീളാൻ കാരണമായതായും കത്തിൽ പറയുന്നു.