പ്രജീഷ് വള്ള്യായി
കണ്ണൂർ: കൊവിഡ് വ്യാപനത്തിൽ ജില്ലയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് കളക്ടർ ടി.വി സുഭാഷ്. സമൂഹ വ്യാപന സാധ്യതയുണ്ടായിട്ടും ആളുകൾ ജാഗ്രത പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങൾക്ക് ജാഗ്രതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തൽ.
സംസ്ഥാന ശരാശരിയുടെ ഇരട്ടിപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി ഗുരുതരമെന്ന് സർക്കാരും അറിയിച്ചിരുന്നു. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ധർമ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേർക്കും അവർ വഴി രണ്ടുപേർക്കും കൊവിഡ് ബാധിച്ചത് സർക്കാർ ഗൗരവായി കാണുന്നു. തലശ്ശേരി മാർക്കറ്റിൽ മീന്‍ വിൽപ്പനക്കാരനായ കുടുംബാംഗത്തിൽ നിന്നായിരുന്നു ഇവർക്കെല്ലാം കൊവിഡ് ബാധിച്ചത്.
മാർക്കറ്റിലേക്ക് മീനുമായി ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. മാർക്കറ്റ് പൂർണമായും അടച്ചു.
കണ്ണൂരിൽ ചികിത്സയിലുള്ള 93 കൊവിഡ് രോഗികളിൽ 25ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിലവിൽ കൊവിഡ് ഹോട്ട്സ്പോട്ടുകളാണ്.
വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികൾ ഉണ്ടായാൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും.
നമ്മുടെ നാട്ടിലേക്ക് എല്ലാ ദിവസവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് ലോറികൾ ഇഷ്ടം പോലെ വരുന്നുണ്ട്.ശ്രദ്ധ വേണം. കടുത്ത ജാഗ്രത. എല്ലാം കൈവിട്ട് പോയ ശേഷം പറഞ്ഞിട്ട് കാര്യമില്ല.