തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാകളക്ടർ എസ് ഷാനവാസ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് പങ്കെടുക്കുന്ന മേളക്കാർ ജനങ്ങൾ, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ച് പൂരം നടത്തുന്നതിന് വേണ്ട നടപടികൾ തീരുമാനിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ സമർപ്പിച്ച ലേ ഔട്ട് ജില്ലാ പോലീസും ആരോഗ്യ വകുപ്പും പരിശോധിച്ച ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ചടങ്ങുകൾക്ക് തടസം നേരിടാതെ ആളുകള പരമാവധി കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ശേഷമായിരിക്കും സർക്കാരിന്റെ പ്രത്യേക അനുമതി തേടുക.
പൂരം എഴുന്നള്ളിപ്പിന് അണി നിരത്തേണ്ട ആനകളുടെ എണ്ണം, സാമ്പിൾ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം, എക്‌സിബിഷൻ എന്നിവ സംബന്ധിച്ച ദേവസ്വം ബോർഡുകളുടെ ആവശ്യവും സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.