കൊച്ചി: കളമശേരിയിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ലീഗിൽ പരസ്യ പ്രതിഷേധം. ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളും പ്രവർത്തകരും കളമശേരിയിൽ യോഗം ചേർന്നു. മുസ്ലീം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
സ്ഥാനാർത്ഥിയെ നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും കുടുംബ വാഴ്ചയ്ക്കുള്ളതല്ല പാർട്ടിയെന്നും അബ്ദുൾ മജീദ് പറഞ്ഞു. യോഗ്യരായ മറ്റ് നിരവധി പേരുകൾ ജില്ലാ കമ്മറ്റി മുന്നോട്ടുവെച്ചിട്ടും അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് വി.കെ ഇബ്രാഹിം കുഞ്ഞ് വിരുദ്ധപക്ഷം വ്യക്തമാക്കുന്നത്.
സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിച്ചതിൽ പ്രദേശികമായി ലീഗ് പ്രവർത്തകർക്കിടയിൽ വലിയ അമർഷമാണുള്ളത്. ഇത് മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫിന്റെ സാദ്ധ്യതകൾക്കും മങ്ങലേൽപ്പിക്കും.