IndiaLatest

കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക

“Manju”

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കൊവിഡ് നിരക്ക് ഉയരുന്ന പ്രവണത ആശങ്ക ഉയര്‍ത്തി. നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങവെയാണ് വീണ്ടും രോഗവ്യാപന ഭീഷണി ചര്‍ച്ചയാകുന്നത്. എന്നാല്‍ മഹാമാരിയുടെ നാലാം തരംഗ സാഹചര്യം ഇല്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

പോയ വാരം നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തില്‍ പഞ്ചാബ്, ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കേസുകള്‍ കൂടുന്നത് അവലോകനം ചെയ്തിരുന്നു. രോഗവ്യാപനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് യോഗം വിലയിരുത്തിയതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ പ്രതിദിനം 125-150 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മുംബൈ, താനെ, പൂനെ, നാസിക്ക് തുടങ്ങിയ ജില്ലകളില്‍ മാത്രമാണെന്നും, നാലാം തരംഗമായി കാണാനാകില്ലെന്നും രാജേഷ് തോപ്പെ പറഞ്ഞു. ദൈനംദിന കേസുകള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും രോഗം വര്‍ദ്ധിക്കുന്നത് തുടരുകയാണെങ്കില്‍, ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ബുധനാഴ്ച 221 കോവിഡ് -19 കേസുകളും ഒരു മരണം രേഖപ്പെടുത്തി. മുംബൈയിലാണ് കൂടുതല്‍ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്.

ഐഐടി കാണ്‍പൂര്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘം ജൂണ്‍ പകുതിയോടെ നാലാം കോവിഡ് തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നിരുന്നാലും, രോഗവ്യാപനത്തിന്റെ തീവ്രത, വകഭേദത്തിന്റെ സ്വഭാവം, രാജ്യത്തുടനീളമുള്ള വാക്സിനേഷന്‍ നില എന്നിവയെ ആശ്രയിച്ചായിരിക്കുമെന്നും സംഘം പറഞ്ഞു.

Related Articles

Back to top button