15 കോടി എടുത്തെങ്കില്‍ എവിടെപ്പോയി?; തുഷാറിനെതിരെ മഹേശന്‍റെ കുടുംബം
ആലപ്പുഴ • ആത്മഹത്യ ചെയ്ത കെ.െക.മഹേശന്റെ കുടുംബം തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്ത്. 15 കോടി മഹേശന്‍ എടുത്തെങ്കിൽ എവിടെപ്പോയെന്നു മഹേശന്റെ അനന്തരവന്‍ അനില്‍കുമാര്‍ ചോദിച്ചു. ക്രമക്കേട് നടന്ന എസ്എൻഡിപി ചേര്‍ത്തല യൂണിയന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പളളി. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ പകച്ചിരിക്കുകയാണ് തുഷാറെന്നും അനില്‍കുമാര്‍ ആരോപിച്ചു.
മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്റെ മാനേജര്‍ കെ.എല്‍.അശോകനെ പൊലീസ് ചോദ്യം ചെയ്തു. മാരാരിക്കുളം സിഐയുടെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് തുഷാർ ആരോപിച്ചത്. മരണക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് മഹേശന്റെ ആത്മഹത്യയെന്നും തുഷാർ പറഞ്ഞു.
കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. 1.03 കോടി രൂപ 23 വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി തട്ടാൻ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തി. ഭീഷണിപ്പെടുത്തി സാമ്പത്തിക ക്രമക്കേടിൽ നിന്നൊഴിയാനാണ് മഹേശൻ ആദ്യം ശ്രമിച്ചത്. നടക്കില്ലെന്നായപ്പോൾ ആത്മഹത്യ ചെയ്തുവെന്നും തുഷാർ ആരോപിച്ചു.