ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 23 റണ്‍സ് ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു.
കുശാല്‍ ഭുര്‍ട്ടെല്‍ (32 പന്തില്‍ 28), കുശാല്‍ മല്ലാ (22 പന്തില്‍ 29), ദിപേന്ദ്ര സിങ് ഐറീ (15 പന്തില്‍ 32), സുന്‍ദീപ് ജോറ (12 പന്തില്‍ 29) എന്നിവര്‍ നേപ്പാളിനായി തിളങ്ങി. കരണ്‍ 13 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് നേപ്പാള്‍ കീഴടങ്ങിയത്.
ഇന്ത്യയ്ക്കായി ആവേശ് ഖാനും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റെടുത്തു. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു.
49 പന്തില്‍ നിന്ന് ഏഴ് സിക്സും എട്ട് ഫോറുമടക്കം ജയ്സ്വാള്‍ 100 റണ്‍സെടുത്തു. അവസാന ഓവറുകലില്‍ 19 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ശിവം ദുബെയും വെറും 15 പന്തില്‍ നിന്ന് 37 റണ്‍സടിച്ച റിങ്കു സിങ്ങും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്തു. തിലക് വര്‍മ (2), ജിതേഷ് ശര്‍മ (5) എന്നിവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല.