IndiaLatest

​ഇന്ത്യക്ക് മുന്നില്‍ സഹായഹസ്തം നീട്ടി റഷ്യ

“Manju”

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിലായ ഇന്ത്യയെ സഹായിക്കാന്‍ റഷ്യ രംഗത്ത്. ഇന്ത്യ അനുമതി നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഓക്‌സിജന് പുറമേ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ നല്‍കാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ നാലു ലക്ഷം വരെ റെംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

റഷ്യക്ക് പുറമേ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ചൈനയും സിംഗപൂരും രംഗത്തുണ്ട്. പ്രതിദിനം മൂന്നുലക്ഷത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ പല ആശുപത്രികളിലും ഓക്സിജനും മരുന്നും ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നിലനില്‍ക്കുമ്ബോഴാണ് സഹായവാഗ്ദാനം. ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ചൈനയും വ്യാഴാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ചൈനയില്‍നിന്ന് ഇവ സ്വീകരിക്കുന്നത് സംബന്ധിച്ച്‌ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിരൂക്ഷമായ കൊവിഡ് രോഗവ്യാപനം നേരിടുന്ന ഡല്‍ഹിയില്‍ ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചതായും 60ഓളം രോഗികള്‍ ഗുരുതര നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, രാജ്യത്ത് ഓക്സിജന്‍ നീക്കത്തിന് വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വ്യോമസേനയുടെ സി 17, ഐഎല്‍ 17 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

Related Articles

Back to top button