KeralaLatest

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കുമെന്ന് സൂചന

“Manju”

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും. വോട്ടെണ്ണല്‍ നീളാനുള്ള സാധ്യത കണക്കിലെടുത്താണ് വിലയിരുത്തല്‍. തപാല്‍ വോട്ടുകള്‍ മാത്രം മൂന്നരലക്ഷത്തോളമാണ് എണ്ണാനുള്ളത്. പോസ്റ്റല്‍ വോട്ട് എണ്ണുന്ന കൗണ്ടിങ് ടേബിളുകള്‍ ഒന്നില്‍നിന്ന് രണ്ടാക്കിയിട്ടുണ്ട്. ഒരു ടേബിളില്‍ 500 വോട്ടാണ് എണ്ണുന്നത്. എന്നാലും തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നാണ് നിരീക്ഷണം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ റിസള്‍ട്ട് നല്‍കിയിരുന്ന ട്രെന്‍ഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എന്‍കോര്‍’ കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലമറിയാനും എന്‍കോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് എന്‍കോറിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍, എന്‍കോര്‍ വഴി വിവരങ്ങള്‍ ലഭ്യമാകുന്നതും കുറച്ച്‌ വൈകാനാണ് സാധ്യത. ഓരോ ബൂത്തും എണ്ണിക്കഴിയുമ്പോള്‍ വിവരങ്ങള്‍ ട്രെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാല്‍ ഓരോ റൗണ്ട് എണ്ണിത്തീര്‍ത്ത ശേഷം മാത്രമേ എന്‍കോറില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയുള്ളൂ. കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഹാളില്‍ എണ്ണിയിരുന്ന 14 മേശകള്‍ ഏഴാക്കി കുറച്ചു. എന്നാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും എണ്ണം കൂട്ടി. ഒരു ഹാളില്‍ ഏഴു മേശകള്‍ സജ്ജമാക്കും. ഒരു റൗണ്ടില്‍ത്തന്നെ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.

Related Articles

Back to top button