ടോക്കിയോ : ആയുര്‍ദൈര്‍ഘ്യം കൂടുവാന്‍ മരുന്ന് കഴിക്കുവാന്‍ വരട്ടെ.. ആയുസ് കൂടിയാലും പ്രശ്നമാണെന്ന് ജപ്പാന്‍. ജപ്പാനില്‍ പ്രായമായവര്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. അതിന്റെ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിന് മാര്‍ഗ്ഗമാരായുന്ന ആ രാജ്യത്ത് നിലവില്‍ 40 ശതമാനത്തിനത്തോളം പൗരന്മാരും 65 വയസിന് മുകളില്‍ പ്രായമായവരാണെന്നാണ് കണക്കുകള്‍ വരുന്നത്. നിലവില്‍ 10 ശതമാനം പേരും 80 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 30 ശതമാനം ആളുകള്‍ 65 വയസിന് മുകളില്‍ പ്രായമായവരുമാണ്. ദേശീയ വയോജന ദിനത്തിലാണ് ജപ്പാൻ ആശങ്കപ്പെടുത്തുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്.
വൃദ്ധരുടെ എണ്ണത്തിലുള്ള ഈ വര്‍ദ്ധനവ് രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ വിടവാണ് ഉണ്ടാക്കിയരിക്കുന്നത്. 1.3 ശതമാനം മാത്രമാണ് നിലവില്‍ ജപ്പാനിലെ ജനന നിരക്ക്. 2.1 ശതമാനം വേണമെന്നിരിക്കെയാണ് ജനന നിരക്കിലെ ഈ ഇടിവ്. കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തിയാല്‍ പോലും ആവശ്യമായ തൊഴില്‍ ശക്തി ജപ്പാന് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും ദുര്‍ഘടമായ പ്രതിസന്ധി. ആവശ്യമായ സാമൂഹികസുരക്ഷ പദ്ധതികള്‍ നടപ്പിലാക്കാൻപോലും ജപ്പാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് ജാപ്പനീസ് പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന തൊഴിലാളികളുടെ കുറവ് അതിജീവിക്കാനായി വീടുകളില്‍ ഒതുങ്ങി ജീവിച്ചിരുന്ന അമ്മമാരെയും തൊഴിലിടങ്ങളിലേക്ക് എത്തിക്കാനുള്ള നയം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതിലൂടെ 9.12 ദശലക്ഷം തൊഴിലാളികളെ തൊഴില്‍ മേഖലകളിലേക്ക് എത്തിക്കാനായി. ഇത് വിജയം കൈവരിച്ചുവെങ്കിലും പ്രതിസന്ധി പൂര്‍ണമായും അതിജീവിക്കാൻ സര്‍ക്കാരിന് കഴിയുന്നില്ല. ചൈന, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ എന്നീ രാഷ്‌ട്രങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നു.അതിനെ ഫലപ്രദമായി നേരിടാൻ ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ ശക്തമായ പരിശ്രമത്തിലാണ്.