ന്യൂഡല്‍ഹി: സെപ്തംബറിലെ ജി 20 ഉച്ചകോടിക്കായി നിര്‍മ്മിച്ച ഡല്‍ഹിയിലെ പ്രഗതി മൈതാൻ കോംപ്ലക്സ് (ഐ.ടി.പി.ഒ കോംപ്ലക്സ്) പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ കോണ്‍ഫറൻസ് സമുച്ചയമാണ് ഉദ്ഘാടനത്തിന് തയ്യറായത്. ലോകത്തില്‍ ഇത്തരത്തിലുളള പത്ത് കോംപ്ലക്സുകളില്‍ ഒന്നാണിത്. 123 ഏക്കറിലെ വൻസമുച്ചയം പുതുക്കി പണിയുകയായിരുന്നു. സെപ്തംബര്‍ 9, 10 തീയതികളിലാണ് ജി 20 ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്.
കണ്‍വെൻഷൻ സെന്ററില്‍ 7000 പേര്‍ക്ക് ഇരിക്കാൻ കഴിയും. 5500 സീറ്റുളള സിഡ്നിയിലെ പ്രശസ്തമായ ഓപ്ര ഹൗസിനെ പിന്തളളിയാണിത്. 3000 പേര്‍ക്കിരിക്കാവുന്ന ആംഫി തിയേറ്ററും പ്രഗതി മൈതാൻ കോംപ്ലക്സിലുണ്ട്. സാംസ്കാരിക, വിനോദ പരിപാടികള്‍ അടക്കം ഇവിടെ സംഘടിപ്പിക്കാൻ കഴിയും. 5500 വാഹനങ്ങള്‍ക്ക് ഒരേസമയം കോംപ്ലക്സ് വളപ്പില്‍ പാര്‍ക്ക് ചെയ്യാൻ സാധിക്കും.