ന്യൂ]ൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊവിഡ് വാക്‌സീന്‍ ഉടല്‍ നല്‍കാനാവില്ലെന്ന് നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ല കേരളം വാക്‌സീനായി ബുക്ക് ചെയ്താലും കുറച്ചു മാസങ്ങള്‍ കാത്തിരിക്കണമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു മാസം ആറ് കോടി വാക്സിനാണ് നിലവിലെ ഉത്പാദനശേഷിയെന്നും കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാന്‍ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കും ഈ കാലതാമസം നേരിടേണ്ടിവരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. പ്ലാന്റില്‍ നിലവില്‍ ഉത്പാദനത്തിലുള്ളത് രണ്ടാംഘട്ട കരാര്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ട 11 കോടി ഡോസ് വാക്സിനാണ് എന്നതാണ് താമസത്തിന് കാരണമെന്നുമാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ വാക്സിനായി ഓഗസ്റ്റ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വരും. ആവശ്യപ്പെട്ട വാക്‌സീനില്‍ ചെറിയൊരു ശതമാനം മാത്രമേ ആദ്യഘട്ടത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വാക്സിന്റെ ഉത്പാദനം ആരംഭിച്ചിട്ടില്ല. കൂടാതെ പുതുതായി നിര്‍മിക്കുന്ന ഓരോ ബാച്ച് വാക്സിന്റെയും സാംപിളുകള്‍ ഹിമാചല്‍ പ്രദേശിലെ കസൗലി സെന്‍ട്രല്‍ ഡ്രഗ്സ് ലാബോറട്ടറിയില്‍(സി.ഡി.എല്‍) ഗുണനിലവാര പരിശോധന നടത്തി അംഗീകാരം ലഭിച്ചാലേ വിതരണം ചെയ്യാനാകൂ. ഭാരത് ബയോടെക്കിന്റെ ഉത്പാദനശേഷി ഇതിലും വളരെയധികം കുറവാണ്. അതുകൊണ്ടു തന്നെ കോവാക്സീന്‍ ലഭ്യമാക്കി ഈ കുറവ് പരിഹരിക്കുക എന്നതും ശ്രമകരമാണ്.
അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്‌സീനേഷനില്‍ പങ്കെടുക്കാനാകില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്‌സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്നും വാക്‌സീന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.