തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇന്ന് പുലര്‍ച്ചെ 12 മുതലാണ് വിമാനത്തിന്റെ നിയന്ത്രണം അദാനി ഗ്രാൂപ്പ് ഏറ്റെടുത്തത്. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കരാര്‍ രേഖ എയര്‍പോട്ട് ഡയറക്ടര്‍ സി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു ഏറ്റുവാങ്ങി. 50 വര്‍ഷത്തേക്കാണ് കേന്ദ്രം ഇവര്‍ക്ക് വിമാനത്താവളം നല്‍കിയത്. വിമാനത്താവളം ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹർജി സുപ്രീംകോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്.
ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
നിലവിലുള്ള ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും.