IndiaLatest

ഗാല്‍വന്‍ ആക്രമണം വളരെ ആസൂത്രിതം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വനില്‍ ഉയര്‍ന്ന പ്രദേശത്ത് നേരത്തെ കെട്ടിനിറുത്തിയിരുന്ന നദീജലം തുറന്നുവിട്ടാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈനികരെ ആദ്യം ആക്രമിച്ചത്. ഇതിനായുള്ള തയ്യാറെടുപ്പ് അവര്‍ രണ്ട് ദിവസം മുമ്പേ തുടങ്ങിയിരുന്നതായും ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഗാല്‍വന്‍ മലനിരകളില്‍ മുകളില്‍ നിന്ന് ഒഴുകുന്ന അരുവികളില്‍ ചൈനീസ് പട്ടാളം നേരത്തേ അണകെട്ടി വെള്ളം സംഭരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ ഈ അണകള്‍ അവര്‍ തകര്‍ത്തു,​ അതോടെ വെള്ളം അതിശക്തമായി കുത്തിയൊഴുകി. ആ ജലപാതത്തില്‍ പെട്ട ഇന്ത്യന്‍ സൈനികരില്‍ നിരവധി പേര്‍ ഗാല്‍വന്‍ നദിയില്‍ പതിച്ചു. നില തെറ്റിയിട്ടും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവരെ ചൈനീസ് ഭടന്മാര്‍ നദിയിലേക്ക് പിടിച്ചു തള്ളുകയും ഇരുമ്പ് ദണ്ഡ് കൊണ്ടും മറ്റും ക്രൂരമായി ആക്രമിക്കുകയും ചെയ്‌തു. നേരത്തേ ഈ പ്രദേശത്തെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം ഇന്ത്യന്‍ സൈനികരുടെ ആള്‍ബലം അറിയാന്‍ ചൈനീസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ച്‌ രഹസ്യ നിരീക്ഷണം നയത്തിയിരുന്നു. ഇന്ത്യന്‍ സംഘത്തിന്റെ ശേഷി മനസിലാക്കി കൂടുതല്‍ ചൈനീസ് സൈനികരെ സ്ഥലത്ത് എത്തിച്ചു.

നേരത്തെ ചൈനാക്കാര്‍ ഇവിടെ കെട്ടിയ ടെന്റ് കേണല്‍ സന്തോഷ് ബാബു ഇളക്കി തീയിട്ടിരുന്നു. ആക്രമണം നടന്ന ജൂണ്‍ 15ന് രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ജൂണ്‍ 6ന് സൈനിക തല ചര്‍ച്ചയില്‍ ഈ ടെന്റ് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ചൈനാക്കാര്‍ അത് മാറ്റിയില്ല. പട്രോളിംഗിനിടെയാണ് സന്തോഷ് ബാബു അതിന് തീയിട്ടത്. അന്നേ അവര്‍ സന്തോഷ് ബാബുവിനെ നോട്ടമിട്ടിരുന്നു. 15ന് രാത്രി സന്തോഷും സംഘവും ഇവിടെ പട്രോളിംഗിന് എത്തിയപ്പോള്‍ ചൈനീസ് സംഘം അണകള്‍ തകര്‍ത്ത് വെള്ളം ഒഴുക്കുകയും വലിയ പാറകള്‍ ഉരുട്ടി വിടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ചൈനീസ് ഭടന്മാര്‍ പരിക്കേല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റും ശരീര കവചങ്ങളും ധരിച്ചിരുന്നു. ആണി ഘടിപ്പിച്ച ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ ഭടന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്‌തു.

ചൈനാക്കാര്‍ വളരെ ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ഇന്ത്യന്‍ ഭടന്മാര്‍ക്ക് പരിക്കേറ്റു. സൈന്യത്തിനൊപ്പം സ്ഥലത്ത് വിന്യസിച്ചിരുന്ന ഇന്‍ഡോ – ടിബറ്റന്‍ അതിര്‍ത്തി പൊലീസിന്റെ രക്ഷാസംഘം അടുത്ത ദിസമാണ് പരിക്കേറ്റവരെ ഗാല്‍വനിലെ ബേസ് ക്യാമ്പിലേക്ക് മാറ്റിയതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഘം പരിക്കേറ്റവരെ ചുമന്ന് നാല്‌ കിലോമീറ്റര്‍ നടന്നാണ് ക്യാമ്പില്‍ എത്തിയത്. പരിക്കേറ്റവരെ ബേസ് ക്യാമ്പില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇരുപത് തവണ ഹെലികോപ്റ്ററുകള്‍ പറന്നു. മ‌ൃതദേഹങ്ങളും കോപ്റ്ററുകളില്‍ മാറ്റി.

Related Articles

Back to top button