ന്യൂഡൽഹി: ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി ആണവ കരുത്തുള്ള ആറ് അന്തർ വാഹിനികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാവിക സേന കേന്ദ്രസർക്കാരിന്റെ അനുമതി തേടി. മൂന്നാം വിമാനവാഹിനിയേക്കാൾ പ്രധാനം ആണവ ശക്തിയുള്ള അന്തർവാഹിനികളാണെന്നാണ് നാവിക സേനയുടെ വിലയിരുത്തൽ.
ഇന്തോ പസഫിക് മേഖലയിൽ ഒരു തവണ പോലും പ്രതലത്തിലേയ്ക്ക് ഉയരാതെ നിരീക്ഷണം നടത്താൻ ഈ അന്തർവാഹിനികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഡസനോളം അന്തർവാഹിനികൾ ചൈന നിലവിൽ ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 095 ആണ് ചൈനയുടെ പക്കലുള്ള അത്യാധുനിക ആണവ അന്തർവാഹിനിയെന്നും നാവിക സേന ചൂണ്ടിക്കാട്ടി.
ആത്മനിർഭർ ഭാരതിന് കീഴിൽ റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് അന്തർവാഹിനികൾ വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ ഫ്രാൻസാണ് ഇന്ത്യയുടെ ഡീസൽ അറ്റാക്ക് അന്തർവാഹിനിയായ കാൽവരി ക്ലാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, അകുല ക്ലാസ് അന്തർവാഹിനി ഇന്ത്യ റഷ്യയിൽ നിന്നും കരാറിന് എടുത്തിട്ടുണ്ട്. ഇതിന്റെ കാലാവധി അവസാനിച്ചാൽ മറ്റൊരു അകുല ക്ലാസ് അന്തർവാഹിനിയ്ക്ക് ഇന്ത്യ ഓർഡർ നൽകുകയും ചെയ്തിരുന്നു.