ബംഗളൂരു: കോവിഡ് മഹാമാരി രാജ്യമാകെ വ്യാപിക്കുമ്പോൾ ബംഗളൂരുവിലെ കണക്കുകള്‍ ഞെട്ടിക്കുന്നു. ഞായറാഴ്ച കര്‍ണാടകയില്‍ 47,930 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 20,897ഉം ബംഗളൂരുവിലാണ്. കോവിഡ് മൂലം 490 മരണങ്ങള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 281 എണ്ണവും ബംഗളൂരുവിലാണ്.
സംസ്ഥാനത്തെ 30 ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബംഗളൂരുവിലാണ്. ഞായറാഴ്ച മാത്രം ബംഗളൂരുവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 38.86 ആണ്. ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ് ബംഗളൂരുവിലെ കോവിഡ് കേസ് വര്‍ധന. നഗരത്തില്‍ 3.5 ലക്ഷം കോവിഡ് കേസുകളുണ്ടെന്നാണ് ഏകദേശ കണക്ക്. മേയ് എട്ടിന്‍റെ വിവരമനുസരിച്ച് ബംഗളൂരു നഗരത്തില്‍ 32,881 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്സിനേഷന്‍ എടുത്തിട്ടുണ്ട്.
ബംഗളൂരുവിലെ ഒമ്ബതു വാര്‍ഡുകളില്‍ രണ്ട് മാസം മുന്പ് 100 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത് ക്രമാതീതമായി പെരുകുന്നു. ശാന്തലാനഗര്‍, ഹഗദുര്‍, രാജരാജേശ്വരി നഗര്‍, ന്യൂ തിപ്പസന്ത്ര, ബെഗുര്‍, എച്ച്‌എസ്‌ആര്‍ ലേഒൗട്ട്, അര്‍ക്കരെ തുടങ്ങിയ വാര്‍ഡുകളിലാണ് കോവിഡ് രോഗികള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത്.
3000ത്തോളം കോവിഡ് കേസുകളാണ് ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരപ്രാന്ത പ്രദേശങ്ങളായ ഇവിടങ്ങളില്‍ നിര്‍മാണ തൊഴിലാളികളടക്കം സാന്പത്തികമായി താഴ്ന്ന നിലയിലുള്ളവര്‍ ഏറെ താമസിക്കുന്ന സ്ഥലങ്ങളുണ്ട്. അന്യസംസ്ഥാന തൊഴിലാളികളടക്കം താമസിക്കുന്ന കോളനികളും ഇവിടെയുണ്ട്. ഇവിടങ്ങളിലാണ് രോഗം വലിയ തോതില്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത്.
കോവിഡ് ടെസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവിടുത്തുകാര്‍ വലിയ താത്പര്യം ആദ്യ ദിവസങ്ങളില്‍ കാണിച്ചിരുന്നില്ല. കോവിഡ് ടെസ്റ്റ് ചെയ്യുന്നതിലെ അജ്ഞതയും സാന്പത്തിക ചെലവുമാണ് ഇവര്‍ പിന്‍വലിയാന്‍ കാരണം. മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധ നടപടികളും ഇത്തരക്കാര്‍ വേണ്ട രീതിയില്‍ ചെയ്തിരുന്നില്ല.
ഇന്ന് ഇത്തരം കോളനികളില്‍നിന്നുമാറി നഗരത്തിലെ പല അപ്പാര്‍ട്ട്മെന്‍റുകളിലേക്കു വലിയ തോതില്‍ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം വരെ ബംഗളൂരു നഗരത്തിലിറങ്ങുന്ന പലരും മാസ്ക് ധരിക്കാതെയാണ് പുറത്തിറങ്ങിയിരുന്നത്.
ഇന്നു ബംഗളൂരുവിലെ ആശുപത്രികള്‍ പലതും കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓക്സിജന്‍ ക്ഷാമവും രൂക്ഷമാണ്. വെന്‍റിലേറ്ററുകളും ഐസിയുവും കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കിടക്ക ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോവിഡ് രോഗികളുടെ ബന്ധുക്കളും മറ്റും വിധാന്‍സൗധയ്ക്ക് മുന്നിലും മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് മുന്നിലും കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചിരുന്നു.
അതിനിടെ ആശുപത്രിയിലെ കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് കരിഞ്ചന്തയില്‍ മറിച്ചു കൊടുത്തു പണം ഉണ്ടാക്കുന്ന മാഫിയകളെ കുറിച്ചുള്ള വാര്‍ത്തകളും വന്നു.
സംസ്ഥാനത്തെ ആകെ കോവിഡ് മരണത്തിന്‍റെ പകുതിയും ബംഗളൂരില്‍ നടക്കുന്നതിനാല്‍ മൃതദേഹ സംസ്കാരവും ഇവിടെ പ്രതിസന്ധിയിലാണ്. രോഗവ്യാപനം കൂടുന്നതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങള്‍ കര്‍ണാടകത്തില്‍ ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അതൊന്നും ഫലപ്രദമാകാത്തതിനാല്‍ ഇന്നു മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കര്‍ണാടകത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് കുത്തിവയ്പ്പ് ഇന്ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍ അറിയിച്ചു. വേണ്ടത്ര വാസ്കിന്‍ ലഭ്യമാകുന്നില്ലെന്നതും കര്‍ണാടകയിലെ കോവിഡ് പ്രതിരോധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 18നും 45നും ഇടയില്‍ പ്രായമുള്ള 3.2 കോടി ജനങ്ങള്‍ കര്‍ണാടകയിലുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കുള്ള രണ്ടു ഡോസ് വാക്സിനും 45 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി നല്‍കേണ്ട രണ്ടാം ഡോസ് വാക്സിനുമടക്കമുള്ള വാക്സിനുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാക്സിന്‍ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.