തൊടുപുഴ: തോട്ടം മേഖലയിലെ കുട്ടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടി പദ്ധതി തയാറാകുന്നു. ജില്ല വികസന കമീഷണര്‍, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരുടെ മേല്‍നേട്ടത്തില്‍ ഇതുസംബന്ധിച്ച് പദ്ധതിയുടെ രൂപരേഖ തയാറാക്കി. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണവും ഇതോടൊപ്പം ലക്ഷ്യമിടുന്നു.
ചെറിയ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മൊഡ്യൂള്‍ തയാറാക്കി അവരെ ബോവത്കരിക്കുന്നതടക്കമുള്ള പരിപാടികളാണ് വിഭാവനം ചെയ്യുന്നത്. സമഗ്ര ശിക്ഷ കേരള, തൊഴില്‍ വകുപ്പ്, പൊലീസ് തുടങ്ങിയ മറ്റു വകുപ്പുകളുടെകൂടി അഭിപ്രായങ്ങള്‍തേടി പദ്ധതിയുടെ തയാറാക്കിവരുകയാണെന്നും 30ന് ചേരുന്ന യോഗത്തിനുശേഷം അന്തിമ രൂപമാകുമെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.യു. ഗീത പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
അന്തര്‍സംസ്ഥാന കുട്ടികള്‍ക്ക് സഹായകേന്ദ്രങ്ങള്‍ : അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായി അധിവസിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ കുട്ടികള്‍ക്കായി സഹായകേന്ദ്രങ്ങള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച സ്ഥലങ്ങള്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കണ്ടെത്തും. ഉത്തരേന്ത്യക്കാരാണ് തോട്ടങ്ങളിലെ തൊഴിലാളികളിലേറെയും. ഇവരുടെ കുട്ടികള്‍ പലരും പഠനം മുടങ്ങിയവരാണ്.
ഇവരെ ഒരുമിച്ചുകൂട്ടി പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കി പരിഹാരം കാണുകയാണ് ഇത്തരം സെന്ററുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തമിഴ് തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍ തമിഴില്‍തന്നെ ലഘുലേഖകളടക്കം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. നേരത്തേ മലയാളത്തിലായിരുന്നു ലഘുലേഖകള്‍. ഇത് ഈ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാകുന്നതിനടക്കം പ്രയാസം ഉണ്ടാക്കിയിരുന്നു.
തോട്ടം മേഖലയിലെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതി തയാറാകുകയാണെന്നും ഇവരുടെ അടിസ്ഥാനസൗകര്യ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല വികസന കമീഷണര്‍ അര്ജുന് പാണ്ഡ്യന് ‘പറഞ്ഞു. വിവിധ വകുപ്പുകളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണ്. വളരെ വേഗത്തില്‍ പദ്ധതി തയാറാക്കി നടപ്പില്‍വരുത്തുമെന്നും അര്ജുന് പാണ്ഡ്യന് അറിയിച്ചു.
തോട്ടം മേഖല കേന്ദ്രീകരിച്ച് നേരത്തേ ഉണ്ടായിരുന്ന പിള്ളപ്പുരകള് പുനഃസ്ഥാപിക്കാനും മേഖലയിലെ പ്രധാന ഇടങ്ങള്‍ കേന്ദ്രീകരിച്ച് പിള്ളപ്പുരകള് സ്ഥാപിക്കാനും ആലോചനയുണ്ട്. പല ലയങ്ങളിലും പകല്‍സമയങ്ങളില്‍ മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ കുട്ടികള്‍ വീട്ടില്‍ ഒറ്റക്കാണ്. തോട്ടം തൊഴിലാളികളുടെ മക്കളെ ജോലിസമയത്ത് നോക്കാന്‍ പ്രായമേറിയ സ്ത്രീകളെ ചുമതലപ്പെടുത്തി പിള്ളപ്പുരകള് എന്നപേരില്‍ നേരത്തേ ലയങ്ങള്‍ കേന്ദ്രീകരിച്ച് സംവിധാനം ഒരുക്കിയിരുന്നു.
നടത്തിവന്നിരുന്ന സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചിക്കുന്നത്. തൊഴിലാളി ലയങ്ങളില്‍ പലപ്പോഴും തൊഴിലാളികളുടെ മക്കളും അവരുടെ മക്കളും വരെ താമസിക്കുന്നുണ്ട്.
തോട്ടം മാനേജ്മെന്റുകളും അംഗന്‍വാടികളും വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തിയാകും തീരുമാനം കൈക്കൊള്ളുക. ഇതോടൊപ്പം തന്നെ കുട്ടികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ പ്രദേശങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നതും ആലോചനയുണ്ട്. പൊതുസ്ഥലങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളിലാകും ഇവ സ്ഥാപിക്കുക.