നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തില്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ വിചാരണ അനിശ്ചിതത്വത്തില്‍. പകുതിയോളം പേരുടെ സാക്ഷി വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. നടി കാവ്യ മാധവനാണ് ഇന്ന് സാക്ഷി വിസ്താരത്തിനായി എത്തേണ്ടത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ സാക്ഷി വിസ്താരം നടത്താന്‍ സാധിക്കില്ല.
വിചാരണ കോടതി പക്ഷപാതപരമായി പെറുമാറുകയാണെന്നും, മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കഴിഞ്ഞാഴ്ച കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കോടതിയില്‍ വിചാരണ നടന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിചാരണ കോടതിയ്ക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാകില്ലെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിക്കുകയും സമയം കൂട്ടി ചോദിക്കുകയും ചെയ്തിരുന്നു. അത് സുപ്രീം കോടതി അനുവദിച്ചിരുന്നു.