ന്യൂഡല്‍ഹി: ദ്വിതീയ ബാക്‌ടീരിയയും ഫംഗസ് അണുബാധയും ബാധിച്ചാണ് കൊവിഡ് രോഗികളില്‍ പകുതിയിലധികം പേരും മരിക്കുന്നതെന്ന് ഐ സി എം ആര്‍ പഠനം. മറ്റൊരു അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ സംഭവിക്കുന്ന ഒന്നാണ് ദ്വിതീയ അണുബാധ അഥവാ സെക്കന്‍ഡറി ഇന്‍ഫെക്ഷന്‍. ഐ സി എം ആര്‍ പഠനത്തിനെടുത്ത 17,534 കൊവിഡ് രോഗികളില്‍ 3.6 ശതമാനം പേര്‍ക്ക് ദ്വിതീയ ബാക്‌ടീരിയ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും ജീവന്‍ നഷ്‌ടമായി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദീര്‍ഘകാലം ആശുപത്രിവാസം വേണ്ടി വരുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഐ സി എം ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്.
സാധാരണ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയാത്ത അണുക്കള്‍ ഉള്ളതിനാല്‍ പല രോഗികള്‍ക്കും ശക്തമായ ആന്റിബയോട്ടിക്കുകള്‍ ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടേയും സൂപ്പര്‍ബഗുകളുടേയും അമിത ഉപയോഗം രോഗിയുടെ ആരോഗ്യനില വഷളാക്കാന്‍ സാദ്ധ്യതയുണ്ടെന്നും കണ്ടെത്തലുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമാണെന്ന് ഐ സി എം ആര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.
മുംബൈയിലെ സിയോണ്‍, ഹിന്ദുജ ഉള്‍പ്പടെ പത്ത് ആശുപത്രികളിലാണ് ഐ സി എം ആര്‍ പഠനം നടത്തിയത്. കൊവിഡ് രോഗം ബാധിച്ച പകുതിയിലധം ആളുകള്‍ക്കും കൊവിഡാനന്തര രോഗങ്ങള്‍ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.കൊവിഡ് പിടിപെടുന്ന രോഗികള്‍ക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊള്‍ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കൂവെന്നാണ് കണ്ടെത്തല്‍. കൊവിഡ് ബാധിച്ച് ഏറെകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മാത്രമേ ഇത്തരം ആന്റിബയോട്ടിക്കുകള്‍ നല്‍കാറുള്ളൂ. അന്തരീക്ഷത്തില്‍ നിന്നും, പ്രത്യേകിച്ച് ആശുപത്രിയില്‍ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
ബ്ലാക്ക് ഫംഗസ് ഉള്‍പ്പടെയുളള രോഗങ്ങള്‍ പിടിപ്പെടുന്നതിനും ആന്റിബയോട്ടിക്കുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. ബാക്‌ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്ന് ഐ സി എം ആറിലെ ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രോഗപ്രതിരോധശേഷി കാരണം ഇത് ശരീരത്തെ കൂടുതല്‍ ബാധിക്കാറില്ല. പക്ഷേ സ്റ്റിറോയ്‌ഡുകളുടേയും, ക്യാന്‍സറര്‍ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊവിഡ് രോഗികളുടെ നില വഷളാകുന്നതും കൊവിഡാനന്തര രോഗം പിടിപ്പെടുന്നതുമെന്നാണ് പഠനം.