ഡൽഹി സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങൾ പിൻവലിക്കും
ന്യൂഡൽഹി : ഡൽഹിയിൽ കൊറോണ ആശങ്ക ഒഴിയുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിൽ ആയതിനെ തുടർന്ന് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് സർക്കാർ തീരുമാനം. അൺലോക്ക് പ്രക്രിയ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
നിലവിൽ ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുക സാദ്ധ്യമല്ല. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും, ഫാക്ടറിയുടെ പ്രവർത്തനവും തിങ്കളാഴ്ച മുതൽ അനുവദിക്കും. ദിവസ വേതനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. എങ്കിലും അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന രോഗികളുടെ എണ്ണം ദിനം പ്രതി കുറയുന്നുണ്ട്. ഇതിന് ഡൽഹിയിലെ രണ്ട് കോടിയോളം വരുന്ന ജനങ്ങൾക്ക് നന്ദി പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,100 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊറോണ രോഗികൾക്കായുള്ള ഓക്‌സിജൻ വെന്റിലേറ്ററുകളും, ഐസിയു ബെഡുകളും ലഭ്യമാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷനുമായി നടത്തിയ യോഗത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.