വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ; 13 പേര്‍ക്കെതിരെ കേസ്
ആലുവ: തെറ്റായ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ക്വാറന്‍റീന്‍ ലംഘനം നടത്തിയ 13 പേര്‍ക്കെതിരെ റൂറല്‍ ജില്ല പൊലീസ് കേസെടുത്തു. സ്വകാര്യ ലാബുകളില്‍നിന്ന് സംഘടിപ്പിക്കുന്ന വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുമായി രോഗികള്‍ കറങ്ങി നടക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ല മൊബൈല്‍ കോവിഡ് പരിശോധന സംഘം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് പൊസിറ്റിവ് സ്ഥിരീകരിച്ച 13 പേരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ക്വാറന്‍റീന്‍ ലംഘനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വരാപ്പുഴയില്‍ 11 പേര്‍ക്കെതിരെയും കുന്നത്തുനാട് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു.
കടമക്കുടി വില്ലേജ് പിഴല, കോതാട് സ്വദേശികളായ ആന്‍റണി സന്തോഷ്, രാജു ഒളാപ്പറമ്ബില്‍, നൈഷന്‍ ജോസഫ് താന്നിപ്പിള്ളി, സെല്‍ജന്‍ സാമുവല്‍, റീജ ക്രിസ്റ്റി, ജോസഫ് ക്രിസ്റ്റി ഒന്നംപുരക്കല്‍, മിനി സാജു കൊടുവേലിപ്പറമ്ബ്, ജിജി ചീവേലി, ഡേവിഡ് ജോസഫ് പനക്കല്‍, എയ്ബന്‍ സിമേന്തി തത്തംപിള്ളി, ഗ്രേസി ജോസഫ് തത്തംകേരി എന്നിവര്‍ക്കെതിരെ വരാപ്പുഴയില്‍ പൊലീസ് കേസെടുത്തു. ഇവര്‍ ക്വാറന്‍റീന്‍ ലംഘിച്ച് സ്വകാര്യ ലാബുകളില്‍ തുടര്‍പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു.
പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഒാഫിസര്‍ നല്‍കിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു. ക്വാറന്‍റീന്‍ ലംഘനത്തിന് കുന്നത്തുനാട് സ്റ്റേഷനില്‍ നെല്ലാട് സ്വദേശി രഘുനാഥന്‍, ഐരാപുരം സ്വദേശി രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
പോസിറ്റിവായശേഷം ഇവര്‍ പെരുമ്ബാവൂരിലെ ലാബില്‍ നിന്ന് സംഘടിപ്പിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കറങ്ങിനടക്കുകയായിരുന്നു. മഴുവന്നൂര്‍ പി.എച്ച്.സിയിലെ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് കേസ്. സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തുന്ന ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്.പി കാര്‍ത്തിക്ക് പറഞ്ഞു. ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ 252 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 67 പേരെ അറസ്റ്റ് ചെയ്തു. 525 വാഹനങ്ങള്‍ കണ്ടു കെട്ടി. സമൂഹ അകലം പാലിക്കാത്തതിന് 1287 പേര്‍ക്കെതിരെയും മാസ്ക്ക് ധരിക്കാത്തതിന് 915 പേര്‍ക്കെതിരെയും നടപടിയെടുത്തു.