ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ ക്ഷാമം ജൂലൈയോടെ പരിഹരിക്കാനാകുമെന്നും ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകള്‍ കുറയുമ്ബോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി.
രാജ്യത്ത് വാക്‌സിന്റെ ദൗര്‍ലഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് ആകുമ്ബോഴേക്കോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാകും. ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഐസിഎംആര്‍ മേധാവി അറിയിച്ചു.