IndiaKeralaLatest

രോഗി മരിച്ചു ; കൂട്ടിരിപ്പുകാരൻ ആക്രമാസക്തനായി.

“Manju”

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗി മരിച്ചതിനെത്തുടര്‍ന്ന് കൂട്ടിരിപ്പുകാരനായ മകന്റെ ആക്രമണം. ഇന്നലെ പുലര്‍ച്ചയാണ് സംഭവം. രോഗി കിടന്നിരുന്ന രണ്ടാം വാര്‍ഡിലെ നഴ്‌സിങ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച്‌ മേശകളിലെ സാമഗ്രികള്‍ വലിച്ചെറിഞ്ഞ് മേശ മറിച്ചിട്ടു.
ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റേത്തിനു മുതിരുകയും ചെയ്തു. എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ അഞ്ചു ദിവസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാവക്കാട് സ്വദേശിയായ 57 കാരനാണ് വാര്‍ഡില്‍ മരിച്ചത്. മകന്‍ പുറത്തുപോയ സമയത്തായിരുന്നു മരണം. തിരിച്ചെത്തി മരണവിവരം അറിഞ്ഞശേഷം ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. രോഗിയുടെ അവസ്ഥ മോശമാണെന്നു പറഞ്ഞ് ഭാര്യ പലതവണ നഴ്‌സുമാരെ വിവരം അറിയിച്ചെങ്കിലും രോഗിയെ പരിശോധിച്ച്‌ ആവശ്യമായ ചികിത്സ നല്‍കാന്‍ തയാറായില്ലെന്ന് പറയുന്നു.
മൃതദേഹം ആശുപത്രി നടപടിക്രമങ്ങള്‍ നടത്താതെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ കാര്യം തിരക്കി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ മകന്‍ എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡി. കോളജ് പോലീസില്‍ പരാതി നല്‍കി.

Related Articles

Back to top button