ബിജെപി പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉടൻ. അഞ്ചിൽ അധികം പുതുമുഖങ്ങൾ നരേന്ദ്രമോദി മന്ത്രിസഭയിൽ എത്തും എന്നാണ് സൂചന. മന്ത്രിസഭയിലെ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയർത്താനുള്ള നിർദേശവും പരിഗണിക്കുന്നു എന്നാണ് വിവരം. മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങൾ ഉണ്ടാകും.
ബിജെപിയിലെ ധാരണ മാർച്ചിൽ പാർട്ടി- മന്ത്രിസഭാ പുനഃസംഘടനകൾ നടത്താനായിരുന്നു. കൊറോണ വ്യാപനം മൂലം പക്ഷേ അതിന് സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ ഇനി കാലതാമസം ഇല്ലാതെ ഇത് പൂർത്തി ആക്കാനാണ് പാർട്ടി തീരുമാനം. അന്ന് നിശ്ചയിച്ച രീതിയിൽ മന്ത്രിസഭാ പുനഃസംഘടന നടത്താൻ ഇപ്പോൾ സാധ്യമല്ലെന്നാണ് ബിജെപി വിലയിരുത്തൽ
നിർമല സീതാരാമൻ അടക്കമുള്ള ഏതാനും മന്ത്രിസഭാംഗങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് മന്ത്രിമാർ ബിജെപിയിൽ നിന്നും ഒരംഗം ജെഡിയുവിൽ നിന്നും ഉടൻ സത്യവാചകം ചൊല്ലും. പാർട്ടി പുനഃസംഘടനയിൽ ഉൾപ്പെടുത്താതിരുന്ന രാം മാധവും, മുരളിധരറാവുവും, മീനാക്ഷി ലേഖിയും മന്ത്രിസഭാംഗങ്ങളാകും.
കേരളത്തിന്റെ പ്രാതിനിധ്യം മന്ത്രിസഭയിൽ രണ്ടാക്കി വർധിപ്പിക്കുന്നതിനുള്ള ആലോചന ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രമുഖനായ ബിജെപി നേതാവ് സൂചിപ്പിച്ചു. നിലവിലുള്ള മന്ത്രിസഭാംഗങ്ങളിൽ മൂന്ന് പേരെങ്കിലും പുറത്ത് പോകും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും മാറ്റങ്ങൾ പുനഃസംഘടനയെ തുടർന്ന് ഉണ്ടാകും.