InternationalLatest

സൈനിക വിമാനം തകര്‍ന്നു: ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

“Manju”

നേപിഡോ: മ്യാന്‍മറില്‍ സൈനിക വിമാനം തകര്‍ന്ന് ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. വ്യാഴാഴ്ച (ജൂണ്‍-10) സെന്‍ട്രല്‍ മാന്‍ഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. മ്യാന്‍മറിന്റെ തലസ്ഥാനമായ നേപിഡോയില്‍നിന്ന് പൈന്‍ ഓ എല്‍വിന്‍ എന്നറിയപ്പെടുന്ന മെയ്മിയോവിലേക്കുപോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പൈന്‍ ഓ എല്‍വിനിലെ അനിശാഖന്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയായിരുന്നു അപകടം.

അപകടത്തില്‍നിന്ന് രണ്ടുപേര്‍ രക്ഷപ്പെട്ടു. ചികില്‍ത്സയിലുള്ളവരില്‍ ഒരു കുട്ടിയും സൈനികനുമാണെന്ന് ആര്‍മിയുടെ നേതൃത്വത്തിലുള്ള മ്യാവഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലുള്ള ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുമുണ്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.

പൈന്‍ ഓ എല്‍വിനില്‍ പുതുതായി നിര്‍മിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനായാണ് ആറ് സൈനികരും രണ്ടുസന്യാസികളും ആറ് വിശ്വാസികളും ഉള്‍പ്പെടുന്ന സംഘം നേപിഡോയില്‍നിന്നു പുറപ്പെട്ടത്. സായ് കോണ്‍ മൊണാസ്ട്രിയുടെ മഠാധിപതിയാണ് മരിച്ച സന്യാസിമാരില്‍ ഒരാളെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങളില്‍നിന്ന് വ്യോമസേന ഉപയോഗിക്കുന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് 1900 ആണെന്ന് വ്യക്തമാവുന്നുണ്ട്. 2016 ഫെബ്രുവരിയില്‍ നേപിഡോയില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ബീച്ച്‌ക്രാഫ്റ്റ് 1900 ഡി എന്ന വ്യോമസേന തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചിരുന്നു.

Related Articles

Back to top button