ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
കവരത്തി : ലക്ഷദ്വീപിൽ ബയോവെപ്പൺ ഉപയോഗിച്ചുവെന്ന വിവാദ പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് മണിക്കൂർ നേരമാണ് ലക്ഷദ്വീപ് പോലീസ് ഐഷയെ ചോദ്യം ചെയ്തത്. ഐഷയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ലക്ഷദ്വീപിൽ കൊറോണയെ ജൈവായുധമായി പ്രയോഗിച്ചെന്ന പരാമർശം നടത്തിയത് എന്നായിരുന്നു പോലീസ് പ്രധാനമായും ചോദിച്ചത്. നാക്കു പിഴച്ചതാണെന്നും, പരാമർശം നടത്തി അടുത്ത ദിവസം തന്നെ ക്ഷമാപണം നടത്തിയിരുന്നെന്നും ഐഷ പോലീസിനോട് വ്യക്തമാക്കി. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്താതെ ഐഷയെ വിട്ടയച്ചത്. മൂന്ന് ദിവസം ദ്വീപിൽ തന്നെ തുടരാനും പോലീസ് നിർദ്ദേശമുണ്ട്.
വൈകീട്ട് നാല് മണിയോടെയാണ് ഐഷ ചോദ്യം ചെയ്യലിനായി കവരത്തി പോലീസ് ആസ്ഥാനത്ത് എത്തിയത്. അഭിഭാഷകനൊപ്പമായിരുന്നു എത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഐഷ അഭിഭാഷകനൊപ്പം എത്തിയത്.
ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോവെപ്പൺ പ്രയോഗിച്ചുവെന്ന പരാമർശം ഐഷ നടത്തിയത്. ദ്വീപിലെ ഭരണപരിഷ്‌കാരങ്ങളും കൊറോണ വ്യാപനവും ചൂണ്ടിക്കാട്ടവേയായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് ദ്വീപ് പോലീസ് കേസെടുത്തത്.