Kerala

യുവതികളുടെ ആത്മഹത്യ: സ്ത്രീധനക്കുറ്റം ചുമത്തണമെന്ന് നിർദ്ദേശം

“Manju”

തിരുവനന്തപുരം : കൊല്ലത്തും തിരുവനന്തപുരത്തും നടന്ന യുവതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താക്കന്മാരുടെ കുടുംബത്തിനെതിരെ സ്ത്രീധന കുറ്റം ചുമത്തണമെന്ന് വനിതാ കമ്മീഷൻ. കൊല്ലം ശൂരനാട്, തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ട വിസ്മയ, അർച്ചന എന്നിവരുടെ മരണത്തിൽ പോലീസ് ചാർജ് ചെയ്ത കേസുകളിൽ ശക്തമായ വകുപ്പുകൾ ചേർക്കാനാണ് കേരള വനിതാ കമ്മീഷൻ പോലീസ് അധികൃതർക്ക് നിർദേശം നൽകിയത്. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടിച്ചേർക്കാനും നിർദ്ദേശമുണ്ട്.

വിവാഹം പക്വമായി എന്ന് നിയമപരമായി വിലയിരുത്തപ്പെടുന്ന ഏഴ് വർഷ കാലാവധി പൂർത്തിയാകാത്തതിനാലും നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടായതായി കുടുംബാംഗങ്ങൾ ആരോപിക്കുന്ന പശ്ചാത്തലത്തിലും കേസുകൾ ഗൗരവതരമായി കാണണം. സ്ത്രീധന നിരോധന നിയമം (ഭേദഗതി), സെക്ഷൻ മൂന്നും ആറും വകുപ്പുകൾ, ഐപിസി 406 എന്നിവ ചേർത്ത് അന്വേഷണം നടത്താനാണ് നിർദേശിച്ചിട്ടുള്ളത്. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ. ഷിജി ശിവജി എന്നിവർ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് തെളിവെടുത്തതിന്റെയും പോലീസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നിർദേശം നൽകിയത്.

ശൂരനാട് സംഭവത്തിൽ പ്രതിയായ കിരണിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിർദേശം നൽകിയിരുന്നു. ആലപ്പുഴ വള്ളിക്കുന്നത്ത് മരണപ്പെട്ട സുചിത്രയുടെ വീട്ടിലും വനിതാ കമ്മീഷൻ തെളിവെടുത്തു. മരണം സംഭവിച്ച് ചില സംശയങ്ങളുണ്ടെന്ന് സുചിത്രയുടെ വീട്ടുകാർ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സ്ത്രീധന പീഡന വിഷയത്തിൽ സ്ത്രീകൾക്കൊപ്പം നിന്ന് ശക്തമായ നിയമ പാലനവും, നിയമത്തിൽ പോരായ്മയുണ്ടെങ്കിൽ അത് ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങളും സമർപ്പിക്കുന്നതിൽ വനിതാ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Back to top button