കോട്ടയം: ദലിത് സമൂഹത്തില്‍ ജനിക്കേണ്ടിവന്നു എന്നത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് എല്ലാ കുട്ടികളെയുംപോലെ ഉറക്കമിളച്ചിരുന്നു പഠിച്ചവളാണ് രജനിയും. കൂലിപ്പണിക്കാരായ കടുത്തുരുത്തി പാലാപറമ്പില്‍ കറമ്പന്റെയും കുട്ടിയുടെയും ആറുമക്കളില്‍ ഇളയവള്‍ക്ക് പഠിക്കാനുള്ള തീവ്രമായ ആഗ്രഹമല്ലാതെ മറ്റ് അനുകൂല സാഹചര്യമില്ലായിരുന്നു. എന്നിട്ടും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്തു. സി.എം.എസ്. കോളജില്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്െന്നങ്കിലും വിവാഹവും മറ്റ് കുടുംബസാഹചര്യങ്ങളും മൂലം ഒന്നാം വര്‍ഷം പഠനം നിര്‍ത്തി. കുട്ടിക്ക് മൂന്നുവയസ്സായപ്പോള്‍ കോട്ടയം മൗണ്ട് കാര്മലില്നിന്ന് ബി.എഡ് എടുത്തു.
ജോലിക്ക് ഏറെ അലെഞ്ഞങ്കിലും ഒന്നും കിട്ടിയില്ല. ഓട്ടോഡ്രൈവറായ ഭര്‍ത്താവ് മോഹനന് തളര്ന്നുകിടപ്പായതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഇതിനിടെ പി.എസ്.സി പരീക്ഷകള്‍ പലതെഴുതി. കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ലിസ്റ്റില്‍ കടന്നുകൂടിയെങ്കിലും ജോലി കിട്ടിയില്ല. എക്സൈസില്‍ ശാരീരികക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടുപുറത്തായിതാല്ക്കാലിക ജോലിക്ക് സ്കൂളുകളുടെ പടികള്‍ പലതവണ കയറിയെങ്കിലും മാറ്റിനിര്‍ത്തപ്പെട്ടു. പലയിടത്തുനിന്നും പരിഹാസം നേരിടേണ്ടിവന്നു. ഇതിനിടെ, എസ്.സി പ്രമോട്ടറുടെ താല്‍ക്കാലിക ജോലി കിട്ടി. ഈ ജോലി ചെയ്യുന്നതിനിടെ സമൂഹത്തില്‍ തന്നെപോലെ മാറ്റിനിര്‍ത്തപ്പെട്ട ഉന്നതബിരുദധാരികളായ ദലിതരുടെ ജീവിതം അടുത്തുകണ്ടു. ഇതോടെ ഒരുകാര്യം വ്യക്തമായി എല്ലാവരും ദലിതരെ മറന്നുപോവുകയാണ്. ദലിതര്‍ എന്നും ഇങ്ങനൊക്കെയാണ്. എസ്.സി പ്രമോട്ടറുടെ ജോലി വിട്ടശേഷം നീതി മെഡിക്കല്‍ ഷോപ്പില്‍ കാഷ്യറായിരുന്നു രജനി. കോവിഡുകാലത്ത് അത് നഷ്ടമായി. ഏഴുവര്‍ഷം കിടപ്പിലായിരുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്ബ് മരിച്ചു. മകള്‍ അപര്‍ണ ഡിഗ്രിക്ക് പഠിക്കുന്നു. മകന് അനന്തു ഐ.ടി.ഐയിലും. അവരെ പഠിപ്പിക്കണം. പാതിവഴി നിലച്ച ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കണം. നിസ്സാരമെന്നു തോന്നാവുന്ന ഈ ആഗ്രഹങ്ങള്‍ രജനിയുടേതാകുമ്പോള് അത് എടുത്താല്‍ പൊങ്ങാത്തതാവും.
ജീവിക്കാന്‍ 45ാം വയസ്സിലും ഒരുജോലി തേടുകയാണവര്‍. അതിന് വിദ്യാഭ്യാസയോഗ്യതക്ക് അപ്പുറം എന്തുവേണമെന്ന് രജനിക്കറിയില്ല. അങ്ങനെ രജനി സ്വന്തം കഥയെഴുതാന്‍ തീരുമാനിച്ചു. താന്‍ എന്താണ്, എങ്ങനെയാണ് എന്നത് 160 പേജില്‍ സരസമായി വിശദീകരിക്കുന്ന ആത്മകഥ. തന്റെ ബയോഡേറ്റയാണെന്ന് രജനി പറയുന്ന പുസ്തകത്തിന്റെ പേര് ‘ആ നെല്ലി മരം പുല്ലാണ്’. ഒരുവര്‍ഷം മുമ്പ് ഒരു ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പ് ഇഷ്ടപ്പെട്ട ചില സുഹൃത്തുക്കള്‍ ജീവിതം എഴുതാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബ്ലൂസ്ബെറി പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടന്‍ വിപണിയിലെത്തും.