വി.എം.സുരേഷ് കുമാർ
വടകര: കോവിഡിനും ഡങ്കിപ്പനിക്കും പിന്നാലെ കല്ലാച്ചിയില്‍ ചെളള് പനിയും. വീട്ടമ്മക്കാണ് കഴിഞ്ഞ ദിവസം ചെളള് പനി സ്ഥിരീകരിച്ചത്. അമ്പത്തിയഞ്ച് കാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പശുവിനെയും ആടുകളെയും മേയ്ക്കാന്‍ കുറ്റിക്കാടുളള ആളൊഴിഞ്ഞ പ്രദേശത്തും മറ്റും ഇവര്‍ പോകാറുണ്ടെന്നും അത്തരം സ്ഥലങ്ങളില്‍ നിന്നാവാം ചെളള് ശരീരത്തില്‍ പ്രവേശിച്ചതെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.നാദാപുരം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം അധികൃതര്‍ പ്രദേശത്ത് സര്‍വ്വേ നടത്തി. മറ്റാര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത ദിവസം പരിശോധന നടത്തും. പനി, തലവേദന, വയറ് വേദന, ക്ഷീണം എന്നിവയാണ് ചെളള് പനിയുടെ ലക്ഷണങ്ങള്‍. വീടും പരിസരവും ശുചീകരണവും പ്രദേശത്തെ കുറ്റിക്കാടുകള്‍ വെട്ടി തെളിക്കലുമാണ് പ്രതിരോധ പ്രവര്‍ത്തനമെന്നും ആരോഗ്യ വിഭാഗം പറയുന്നു.