കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പും പോലീസും. വനത്തിൽ അതിക്രമിച്ച് കയറിയതിനും വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനുമെതിരെയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ വനത്തിൽ കുടുങ്ങിയ യുവാക്കളെ ഇന്ന് രാവിലെയോടെയാണ് പുറത്തെത്തിച്ചത്. ഏറെ ദുർഘടം പിടിച്ച കൊടും കാട്ടിലൂടെ 15 കിലോമീറ്ററിൽ അധികം സഞ്ചരിച്ചാണ് സംഘം യുവാക്കളുടെ അടുത്ത് എത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് സഹോദരൻ അബ്ദുള്ള എന്നിവരാണ് കാട് കാണാൻ പോയി കുടുങ്ങിയത്.
താമരശ്ശേരി കട്ടിപ്പാറയിലെ ബന്ധുവീട്ടിലെത്തിയ ശേഷം കാടുകാണാനാണ് ഇരുവരും അമരാട്ടേക്ക് പുറപ്പെട്ടത്. ഇന്നലെ രാവിലെ വനത്തിൽ പ്രവേശിച്ച ഇവർ പുറത്തേയ്ക്കുള്ള വഴി അറിയാതെ ഉൾവനത്തിൽ കുടുങ്ങുകയായിരുന്നു. അമരാട് വനമേഖലയോട് ചേർന്ന് നിർത്തിയിട്ട വാഹനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനേയും വനം വകുപ്പിനേയും അറിയിക്കുന്നത്.
ഇന്നലെ രാത്രി തന്നെ ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. തുടർന്ന് രാവിലെ 7.15 ഓടെ യുവാക്കളെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തി. ശക്തമായ മഴയും, കാറ്റും, ദുർഘടം പിടിച്ച പാതയിലൂടെ രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ടും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.