ജനന, പ്രത്യുല്‍പ്പാദന നിരക്കില്‍ ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ ഗണ്യമായി കുറവെന്ന് കണക്കുകള്‍. 1980ന് ശേഷം ഇന്ത്യയിലെ പ്രത്യുല്‍പ്പാദന നിരക്ക് 54 ശതമാനവും ജനനനിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ് വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ചൈന 1979 മുതല്‍ വണ്‍ ചൈല്‍ഡ് പോളിസി കര്‍ശനമായി നടപ്പാക്കിയിട്ടും ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചൈനയുടെ ജനനനിരക്കില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യയില്‍ ഇത് 50 ശതമാനത്തിലേറെ കുറഞ്ഞു. 1980ല്‍ ആയിരം പേര്‍ക്ക് 36.16 ആയിരുന്നു ഇന്ത്യയിലെ ജനനനിരക്ക്. 2019ഓടെ ഇത് ഗണ്യമായി കുറഞ്ഞ് 17.64 ലെത്തി. 1980ല്‍ ആയിരം പേര്‍ക്ക് 18.21 ആയിരുന്ന ചൈനയുടെ ജനനനിരക്ക് പുതിയ കണക്കുപ്രകാരം 10.5 ആയി കുറഞ്ഞു. ചൈനയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യയുടെ ജനന നിരക്കിലുണ്ടായ കുറവ് വേഗത്തിലും സ്ഥിരതയാര്‍ന്നതുമാണ്.
2020ലെ ചൈനയുടെ വാര്‍ഷിക ജനസംഖ്യാ വര്‍ധന നിരക്ക് 0.31 ശതമാണ്. 1980ന് ശേഷം ഈ നിരക്കില്‍ 75 ശതമാനത്തിലേറെ കുറവുണ്ടായി. ഇതേകാലയളവില്‍ 2.32 ശതമാനമായിരുന്ന ഇന്ത്യയിലെ വാര്‍ഷിക ജനസംഖ്യാ വര്‍ധന നിരക്ക് നിലവില്‍ 0.98 ശതമാനമാണ്. അതേസമയം 1980ന് ശേഷം ഇന്ത്യയിലെ ആകെ ജനസംഖ്യ ഏകദേശം ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ചൈനയില്‍ ഇക്കാലയളവില്‍ ജനസംഖ്യ 42 ശതമാനമാണ് വര്‍ധിച്ചത്. 1979ല്‍ ഏര്‍പ്പെടുത്തിയ വണ്‍ ചൈല്‍ഡ് പോളിസി പിന്‍വലിച്ച് 2016ല്‍ ചൈന, ‘ടു ചൈല്‍ഡ്’ പോളിസിയിലേക്ക് മാറിയിരുന്നു. നിലവില്‍ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഒരു കുടുംബത്തിന് മൂന്ന് കുട്ടികള്‍ക്ക് വരെയും ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.