ഡാനിഷ് സിദ്ദിഖി ഒടുവിൽ ഭീകരതയുടെ ബലിയാടായി
കാബൂൾ : യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് അഫ്ഗാൻ പ്രതിരോധ സേനയെ ലക്ഷ്യം വെച്ച് താലിബാൻ ഭീകരർ ആക്രമണം ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ശക്തികേന്ദ്രങ്ങളായിരുന്ന നിരവധി സ്ഥലങ്ങളാണ് താലിബാൻ ദിവസങ്ങൾക്കകം പിടിച്ചെടുത്തത്. അയൽ രാജ്യത്ത് നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികൾ റിപ്പോർട്ട് ചെയ്യാൻ പോയതാണ് പുലിറ്റസർ ജേതാവ് കൂടിയായ ഡാനിഷ് സിദ്ദിഖി. അന്താരാഷ്ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സിന് വേണ്ടിയാണ് ഇന്ത്യൻ വംശജനായ അദ്ദേഹം അഫ്ഗാനിലെത്തിയത്.
എന്നാൽ മരിക്കുന്നതിന് മുൻപുള്ള ദിവസം വരെ തന്റെ കർതവ്യം കൃത്യമായി നിർവ്വഹിച്ചു എന്നു കാണിക്കുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചിരിക്കുന്നത്. ജൂലൈ 13 നാണ് സിദ്ദിഖി അവസാനമായി ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവെച്ചത്. അഫ്ഗാൻ സൈനികരോടൊപ്പം സൈനിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ നടന്ന ആക്രമണത്തിന്റെ വീഡിയോയാണ് സിദ്ദിഖി പങ്കുവെച്ചത്.
Got a 15 minute break during almost 15 hours of back to back missions. pic.twitter.com/Y33vJYIUlr
— Danish Siddiqui (@dansiddiqui) July 13, 2021
താൻ യാത്ര ചെയ്ത ഹംവിയ്ക്ക് നേരെ താലിബാൻ ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതായും തുടർന്ന് ആക്രമണത്തിൽ നിന്നും സുരക്ഷിതമായി രക്ഷപ്പെട്ടെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോയാണത്. സൈനിക വാഹനങ്ങൾക്ക് നേരെയാണ് താലിബാൻ ആക്രമണം നടത്തിയത്. സമീപപ്രദേശത്ത് മറഞ്ഞിരുന്നാണ് താലിബാൻ ഭീകരർ വെടിയുതിർത്തത്. എന്നാൽ ആക്രമണത്തിൽ നിന്നും സിദ്ദിഖിയും സംഘവും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അഫ്ഗാൻ സൈന്യം രക്ഷിച്ച ആളുകളുടെ ചിത്രങ്ങളും സിദ്ദിഖി പങ്കുവെച്ചിട്ടുണ്ട്. പതിനഞ്ച് മണിക്കൂർ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷം 15 മിനിറ്റ് വിശ്രമിക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സിദ്ദിഖിയ്ക്ക് പരിക്കേറ്റത്. എന്നാൽ താലിബാൻ ആക്രമണം അവസാനിപ്പിച്ചില്ല. ഇന്ന് രാവിലെ വരെ താലിബാൻ നായാട്ട് തുടർന്നു. അഫ്ഗാൻ സൈന്യത്തോടൊപ്പമുണ്ടായിരുന്ന സിദ്ദിഖി ആക്രമണത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.