ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഡൽഹിയിൽ നടന്നു. സഭാ ചട്ടം അനുസരിച്ച് ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും അർത്ഥവത്തായ ചർച്ചകളാണ് സഭയിൽ നടക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുകയും അതിനോട് പ്രതികരിക്കാൻ സർക്കാർ അവസരം നൽകുകയും ചെയ്യുകയാണ് ജനാധിപത്യത്തിന്റെ പാരമ്പര്യമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സഭയിലെ ചർച്ചകൾ ആരോഗ്യപരമാകണമെന്നും അതിന് എല്ലാ പാർട്ടികളുടെയും നേതാക്കൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹുഭൂരിപക്ഷം പാർലമെന്റ് അംഗങ്ങൾക്കും വാക്‌സിൻ ലഭ്യമായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആത്മവിശ്വാസത്തോടെ സമ്മേളനം തുടങ്ങാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, പീയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, കേന്ദ്രസഹമന്ത്രിമാരായ വി. മുരളീധരൻ അർജ്ജുൻ രാം മേഘ് വാൾ തുടങ്ങിയവർ സർക്കാരിനെ പ്രതിനിധീകരിച്ച് സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് ഉൾപ്പെടെ 33 പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.