തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഏലയ്ക്കയും ഉൾപ്പെടുത്താൻ തീരുമാനം. കിറ്റുകളിൽ 20 ഗ്രാം ഏലയ്ക്ക കൂടി ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തു മാന്ദ്യത്തിലായിരുന്ന ഏലം വിപണിക്ക് ഇത് ഉണർവാകും.
ആദ്യമായാണ് സർക്കാർ കിറ്റിൽ ഏലയ്ക്ക ഇടംപിടിക്കുന്നത്. 88 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കർഷകരിൽനിന്നു ശേഖരിക്കുക.
മന്ത്രിസഭാ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി ആർ അനിലും ഇതിനെ അനുകൂലിച്ചു. വർഷത്തിൽ മൂന്ന് തവണയെങ്കിലും സൗജന്യ കിറ്റിൽ ഏലയ്ക്ക ഉൾപ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.