മുംബൈ; എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനു പിന്നാലെ ഷാരൂഖ് ഓണാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഷാരൂഖിന്റെ ഫോണിലേക്കു സന്ദേശമെത്തി. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാരൂഖ് രത്‌നഗിരിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവർ സ്ഥലത്തെത്തുമ്പോഴേക്കും വിവരം കിട്ടിയ ഷാരൂഖ് സെയ്ഫി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ട്രെയിനിൽ കയറാനുള്ള നീക്കത്തിനിടെയാണു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഷാരൂഖിനെ പിടികൂടിയത്.
അതേസമയം, ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഷാരൂഖിന്റെ ചിത്രം അമ്മയാണു തിരിച്ചറിഞ്ഞത്. ഷാരൂഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷാരൂഖിനെ ആറു ദിവസമായി കാണാനില്ലായിരുന്നുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ.
ഷാരൂഖ് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നും അമ്മ വ്യക്തമാക്കി. ഷാരൂഖിന് അധികം സുഹൃത്തുക്കളുമില്ല. അതേസമയം, ഷാറൂഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകൾ ലഭിച്ചപ്പോൾത്തന്നെ ഡൽഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീൻബാഗിലെ ഷാരൂഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.